Football

ഓസ്ട്രിയ ഫ്രാന്‍സിനെ വട്ടം കറക്കി; ഒടുവില്‍ സെല്‍ഫ് ഗോളിന്റെ അകമ്പടിയില്‍ ഫ്രഞ്ച് പട രക്ഷപ്പെട്ടു

ഓസ്ട്രിയ ഫ്രാന്‍സിനെ വട്ടം കറക്കി; ഒടുവില്‍ സെല്‍ഫ് ഗോളിന്റെ അകമ്പടിയില്‍ ഫ്രഞ്ച് പട രക്ഷപ്പെട്ടു
X

ഡുസെല്‍ഡോര്‍ഫ് (ജര്‍മനി): യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്ട്രിയക്കെതിരേ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ്. കിലിയന്‍ എംബാപ്പെയും അന്റോയ്ന്‍ ഗ്രീസ്മാനും ഒസ്മാന്‍ ഡെംബലെയുമെല്ലാം അടങ്ങിയ ഫ്രഞ്ച് നിരയ്ക്കെതിരേ മികച്ച കളി പുറത്തെടുത്ത ഓസ്ട്രിയ ഒടുവില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു.

38-ാം മിനിറ്റില്‍ ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍ മാക്സിമിലിയന്‍ വോബറിന്റെ സെല്‍ഫ് ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. ബോക്സിന്റെ വലതുഭാഗത്തുനിന്ന് ഡ്രിബിള്‍ ചെയ്ത് മുന്നേറിയ എംബാപ്പെയുടെ ഷോട്ട് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഓസ്ട്രിയന്‍ സെന്റര്‍ ബാക്കിന്റെ ശ്രമത്തിനിടെ പന്ത് വലയില്‍ കയറുകയായിരുന്നു.

ഫ്രാന്‍സിന്റെ ലോകോത്തര നിരയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം മികച്ച മുന്നേറ്റങ്ങളും സൃഷ്ടിച്ച് ഓസ്ട്രിയ ഗാലറിയുടെ കൈയടി നേടി. 36-ാം മിനിറ്റില്‍ ഓസ്ട്രിയ ആദ്യ ഗോളിനടുത്തെത്തിയിരുന്നു. ഗ്രെഗോറിറ്റ്സിച്ച് ഇടതുഭാഗത്തു നിന്ന് നല്‍കിയ ക്രോസ് സാബിറ്റ്സര്‍ ഫ്ളിക്ക് ചെയ്ത് ബൗംഗാര്‍ട്ട്നറിലേക്ക്. താരത്തിന്റെ ഗോളെന്നുറച്ച ഷോട്ടിന് ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്‌നന്‍ തടസമായി.


ഗ്രീസ്മാനെ സമര്‍ദമായി പൂട്ടിയ ഓസ്ട്രിയക്ക് വലതുവിങ്ങിലൂടെയുള്ള ഡെംബലെയുടെ അതിവേഗം മാത്രമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഫ്രഞ്ച് മധ്യനിരയുടെ മുനയൊടിച്ച അവര്‍ അപകടകാരിയായ എംബാപ്പയിലേക്കുള്ള പന്തുകളുടെ വഴിയുമടച്ചു. 55-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച സുവര്‍ണാവസരം എംബാപ്പെ പുറത്തേക്കടിച്ചുകളയുകയും ചെയ്തു. ഗോള്‍കീപ്പര്‍ മൈക്ക് മൈഗ്‌നന്റെ മികവ് രണ്ടാം പകുതിയില്‍ നിരവധി തവണ ഫ്രാന്‍സിന്റെ രക്ഷയ്ക്കെത്തി.

ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെയുടെ പ്രകടനമാണ് ഫ്രാന്‍സിനെ ഒരു പരിധിവരെ കാത്തത്. ഓസ്ട്രിയന്‍ ആക്രമണങ്ങളില്‍ പലപ്പോഴും ഫ്രാന്‍സിനായി പ്രതിരോധം തീര്‍ത്തത് കാന്റെയായിരുന്നു.അവസാന മിനിറ്റുകളില്‍ സമനില ഗോളിനായുള്ള ഓസ്ട്രിയയുടെ ശ്രമങ്ങള്‍ ഒരുവിധത്തില്‍ ഫ്രാന്‍സ് പ്രതിരോധിക്കുകയായിരുന്നു.

ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പറുകാരായ ബെല്‍ജിയത്തെ ഒരു ഗോളിന് കീഴടക്കി റാങ്കിങ്ങില്‍ 48-ാം സ്ഥാനത്തുള്ള സ്ലൊവാക്യ യൂറോ കപ്പ് തുടക്കം ഗംഭീരമാക്കി. ഏഴാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സ് നേടിയ ഗോളിലാണ് സ്ലൊവാക്യ മൂന്നു പോയന്റുമായി ടൂര്‍ണമെന്റിന് തുടക്കമിട്ടത്. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സ്ലൊവാക്യന്‍ പ്രതിരോധത്തിന് അവകാശപ്പെട്ടതാണ് ഈ വിജയം.







Next Story

RELATED STORIES

Share it