Football

യൂറോയില്‍ ഇന്ന് ഫൈനല്‍; സ്‌പെയിന്‍-ഇംഗ്ലണ്ട് പോര് ബെര്‍ലിനില്‍

യൂറോയില്‍ ഇന്ന് ഫൈനല്‍; സ്‌പെയിന്‍-ഇംഗ്ലണ്ട് പോര് ബെര്‍ലിനില്‍
X

ബെര്‍ലിന്‍: 2024 യൂറോ കപ്പ് ചാംപ്യന്‍മാരെ ഇന്നറിയാം. കിരീടപ്പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ കന്നിക്കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിനെ നേരിടും. ബെര്‍ലിനില്‍ രാത്രി പന്ത്രണ്ടരയ്ക്കാണ് ഫൈനല്‍. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലൈവിലും മത്സരം തത്സമയം കാണാനാവും.

30 ദിവസത്തിനും 50 മത്സരങ്ങള്‍ക്കും 114 ഗോളുകള്‍ക്കും ഒടുവിലാണ് യൂറോകപ്പിനായി സ്‌പെയിനും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. സ്‌പെയിന്‍ 2012ന് ശേഷമുള്ള ആദ്യ കിരീടം ലക്ഷ്യമിടുമ്പോള്‍ ഇംഗ്ലണ്ട് സ്വപ്നം കാണുന്നത് ആദ്യ യൂറോ കിരീടം. എല്ലാ കളിയും ജയിച്ചെത്തുന്ന സ്‌പെയിന് മുന്നില്‍ ഡോണരുമയുടെ ഇറ്റലിയും മോഡ്രിച്ചിന്റെ ക്രോയേഷ്യയും ക്രൂസിന്റെ ജര്‍മ്മനിയും എംബാപ്പേയുടെ ഫ്രാന്‍സുമെല്ലാം നിലംപൊത്തി.

പതിഞ്ഞ് തുടങ്ങിയ ഇംഗ്ലണ്ട് സെമിയില്‍ ഉള്‍പ്പടെ മിക്ക കടമ്പയും പിന്നിട്ടത് അവസാന മിനിറ്റ് ഗോളിലൂടെ. പ്രതിഭാ ധാരാളിത്തം കൊണ്ട് സമ്പന്നരാണ് ഇംഗ്ലണ്ടും സ്‌പെയിനും. ഇംഗ്ലീഷ് ഗോള്‍മുഖത്ത് തീപ്പൊരി ചിതറാന്‍ ലാമിന്‍ യമാലും നിക്കോ വില്യംസും. മധ്യനിരയില്‍ റോഡ്രിയും റൂയിസും ഓള്‍മോയും സ്‌പെയിനിന്റെ ഗതിയും വിധിയും നിശ്ചയിക്കും.

മറുവശത്ത് ഹാരി കെയ്‌നിന്റെ ഗോള്‍ദാഹം ശമിക്കാത്ത ബൂട്ടുകള്‍ക്ക് കരുത്തേകാന്‍ ജൂഡ് ബെല്ലിംഗ്ഹാമും ഫില്‍ ഫോഡനും ബുക്കായോ സാക്കയും ഡെക്ലാന്‍ റൈസും കോബി മൈനോയും കൂട്ടാകും. കഴിഞ്ഞ യൂറോ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് മുമ്പില്‍ ഇംഗ്ലണ്ട് വീണു. അന്ന് ടീമിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ഇംഗ്ലണ്ട് നിരയില്‍ ഇപ്പോഴുമുണ്ട്. 1966ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് ജയിച്ചതൊഴിച്ചാല്‍ സമ്പന്നമായ ലീഗ് പാരമ്പര്യമുണ്ടായിട്ടും ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന് ഒരു പ്രധാന കിരീടം സ്വന്തമാക്കാനായിട്ടില്ല ഇതുവരെ.


സൗത്‌ഗേറ്റിന്റെ തന്ത്രങ്ങളിലൂടെ ഇക്കുറിയെങ്കിലും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ആരാധകര്‍. കളിയഴകിനൊപ്പം എതിരാളികളുടെ മര്‍മ്മം നോക്കിയടിക്കുന്ന ലൂയിസ് ഫ്യുയന്തെയുടെ മനക്കണക്കിലേക്ക് സ്‌പെയിന്‍ ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുന്നത്. 2012നുശേഷം പ്രതാപം മങ്ങിയ സ്‌പെയിന്‍ യുവനിരയിലൂടെ ആരാധകരുടെ മനം കവര്‍ന്നാണ് യൂറോയിലെ നാലാം കിരീട തേടിയിറങ്ങുന്നത്.




Next Story

RELATED STORIES

Share it