Football

യൂറോ കപ്പ്; പോര്‍ച്ചുഗലും പുറത്ത്; ഫ്രാന്‍സ്-സ്‌പെയിന്‍ സെമി

എന്നാല്‍ പിന്നാലെയെത്തിയ ജാവോ ഫെലിക്സിന് പിഴച്ചു.

യൂറോ കപ്പ്; പോര്‍ച്ചുഗലും പുറത്ത്; ഫ്രാന്‍സ്-സ്‌പെയിന്‍ സെമി
X

മ്യൂനിച്ച്: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്ന് ഫ്രാന്‍സ് യൂറോ കപ്പ് സെമി ഫൈനലില്‍. നിശ്ചിത സമയവും അധിക സമയും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോഴാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇരു ടീമുകള്‍ക്കും ഒട്ടനവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. എന്നാല്‍ ഒന്നുപോലും ഗോള്‍വര കടത്താന്‍ ഇരു ടീമിനുമായില്ല. പന്തടക്കത്തില്‍ പോര്‍ച്ചുഗലായിരുന്നു മുന്നിലെങ്കിലും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ഫ്രാന്‍സായിരുന്നു. ഫിനിഷര്‍മാരുടെ പോരായ്മാണ് ഇരു ടീമുകളേയും ഗോളില്‍ നിന്നകറ്റിയത്. സെമിയില്‍ ഫ്രാന്‍സ്, സ്പെയ്നിനെ നേരിടും.


പെനാല്‍റ്റിയിലേക്ക് കടന്നപ്പോള്‍ ഫ്രാന്‍സിന്റെ ആത്മവിശ്വാസം ഗോള്‍ കീപ്പര്‍ ഡിയേഗോ കോസ്റ്റയുടെ ഫോമായിരുന്നു. ഫ്രാന്‍സാണ് ആദ്യ കിക്കെടുത്തത്. ഉസ്മാന്‍ ഡംബേല അനായാസം ലക്ഷ്യം കണ്ടു. പോര്‍ച്ചുഗലിന് വേണ്ടി ആദ്യ കിക്കെടുത്ത ക്രിസ്റ്റിയാനോയ്ക്കും പിഴച്ചില്ല. ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്ത യൂസഫ് ഫൊഫാനയും ലക്ഷ്യം കണ്ടു. പോര്‍ച്ചുഗീസ് താരം ബെര്‍ണാണ്ടോ സില്‍വയും പ്രതീക്ഷ കാത്തു. സ്‌കോര്‍ 2-2. ഫ്രാന്‍സിനായി മൂന്നാം കിക്കെടുത്തത് ജൂള്‍സ് കൂണ്ടെ. സ്‌കോര്‍ 3-2.

എന്നാല്‍ പിന്നാലെയെത്തിയ ജാവോ ഫെലിക്സിന് പിഴച്ചു. ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. ഫ്രഞ്ച് താരം ബ്രാഡ്ലി ബാര്‍കോളയുടെ കിക്കും തടയാന്‍ കോസ്റ്റയ്ക്കായില്ല. സ്‌കോര്‍ 4-2. പോര്‍ച്ചുഗലിനായി നൂനോ മെന്‍ഡസും ലക്ഷ്യം കണ്ടു. സ്‌കോര്‍ 4-3. ഫ്രാന്‍സിന്റെ അവസാന കിക്ക് തിയാഗോ ഹെര്‍ണാണ്ടസിന്റെ വക. കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ ഫ്രാന്‍സ് വിജയം ആഘോഷിച്ചു.


നേരത്തെ, ക്രിസ്റ്റ്യാനോയുടെ മറ്റൊരു മോശം പ്രകടനം കൂടി കണ്ട മത്സരം കൂടിയായിരുന്നു ഇത്. ഫിനിഷ് ചെയ്യാന്‍ തുറന്ന അവസരം ലഭിച്ചിട്ടും പോര്‍ച്ചുഗീസ് താരത്തിന് മുതലാക്കാനായില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെയും നിറം മങ്ങി. ഡെംബേല കളത്തിലിറങ്ങിയപ്പോള്‍ മാത്രമാണ് ഫ്രാന്‍സിന്റെ മുന്നേറ്റങ്ങള്‍ മൂര്‍ച്ച കൂടിയത്. എങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ക്രിസ്റ്റിയാനോയുടേയും പ്രതിരോധതാരം പെപെയുടേയും അവസാന യൂറോ കപ്പ് കൂടിയായിരുന്നു ഇത്.




Next Story

RELATED STORIES

Share it