Sub Lead

''മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്'' എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ ഭയക്കരുതെന്ന് കോണ്‍ഗ്രസിന്റെ കരട് പ്രമേയം

മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ ഭയക്കരുതെന്ന് കോണ്‍ഗ്രസിന്റെ കരട് പ്രമേയം
X

അഹമദാബാദ്: ബിജെപിയുടെ പ്രവൃത്തികളെ ആചാരം പോലെ അപലപിക്കുന്നതിന് പകരം ശക്തമായി നേരിടുന്ന കാര്യം പരിഗണിക്കണമെന്ന് കോണ്‍ഗ്രസില്‍ ചര്‍ച്ച. ഗുജറാത്തിലെ അഹമദാബാദില്‍ നടക്കുന്ന എഐസിസി സെഷനില്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. 'ന്യായ പാഥ' എന്നാണ് ഈ പ്രമേയത്തിന്റെ പേര്. മതേതരത്വം എന്ന വാക്കിന് പകരം ദേശീയ ഐക്യം എന്ന വാക്ക് ഉപയോഗിക്കണമെന്നാണ് കരട് പ്രമേയം പറയുന്നത്. മതേതരത്വം എന്ന പ്രയോഗത്തെ ബിജെപി 'വ്യാജ മതേതരത്വം' ആക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി.

ഒബിസി വിഭാഗങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്നും അവരുടെ അവകാശങ്ങള്‍ക്കായി പാര്‍ട്ടി വാദിക്കണമെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ഗാന്ധി നിലപാട് എടുത്തു. സ്വകാര്യ മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്നാണ് രാഹുലിന്റെ നിലപാട്. ഇതുവഴി ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് രാഹുലിന്റെ അനുമാനം. ' മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍' എന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഭയക്കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ആക്രമണത്തിനിരയാവുന്ന ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍, കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്കെതിരാണെന്ന ബിജെപിയുടെ പ്രചാരണത്തെയും നേരിടേണ്ടി വരുമെന്ന് ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിരുന്ന, കഴിഞ്ഞ മൂന്നു തവണയായി വോട്ടുചെയ്യാത്തവരെ തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ശശി തരൂര്‍ എംപി യോഗത്തില്‍ പറഞ്ഞതായി റിപോര്‍ട്ടുകള്‍ പറയുന്നു. അധികാരത്തിലെത്തിയാല്‍ എന്തുചെയ്യുമെന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വ്യക്തമായി ജനങ്ങളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസാണ് ഇന്ത്യയുടെ ഭാവിയെന്ന കാര്യം ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതേതരത്വത്തിന് പകരം ദേശീയ ഐക്യം എന്ന വാക്കാണ് പ്രമേയത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. '' ബഹുസ്വര സംസ്‌കാരവും വൈവിധ്യവും ഗംഗാ -യമുനി തെഹ്‌സീബും ആണ് ഇന്ത്യയുടെ പ്രധാന സവിശേഷത. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്‌കാരം വൈവിധ്യമാര്‍ന്ന തത്ത്വചിന്തകളെയും ചിന്തകളെയും വിശ്വാസങ്ങളെയും സ്വീകരിച്ചിട്ടുണ്ട് എന്നു മാത്രമല്ല, ഭരണഘടന ഓരോ പൗരനും അവരുടെ വിശ്വാസവും വിശ്വാസവും സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നു. മതം, ജാതി, ഭാഷ, താമസസ്ഥലം, വസ്ത്രധാരണം, ഭക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലായാലും വിവേചനം കാണിക്കരുത് എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വം. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതല്‍. എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കണം.''- കരട് പ്രമേയം പറയുന്നു.

ബിജെപിയുടെ വര്‍ഗീയ പ്രവര്‍ത്തനങ്ങളെ കരട് പ്രമേയം വിമര്‍ശിക്കുന്നു. ''ബിജെപിയും അനുബന്ധ സംഘടനകളും ദേശീയ ഐക്യത്തെ തകര്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഹിന്ദു-മുസ്‌ലിം വിഭജനവും ഭാഷാ വിഭജനവും വടക്ക്-തെക്ക് ഇന്ത്യ വിഭജനവും ഉണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. ബിജെപി നയിക്കുന്ന ഭരണകൂടം മതപരമായ ഏറ്റുമുട്ടലുകള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളും വഖ്ഫ് ഭേദഗതി നിയമവും ഈ ധ്രുവീകരണ തന്ത്രത്തിന്റെ ഭാഗമാണ്''-കരട് പ്രമേയം പറയുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കരട് രേഖ ഭേദഗതി ചെയ്യും.

Next Story

RELATED STORIES

Share it