Sub Lead

ഹേമാ കമ്മിറ്റി റിപോര്‍ട്ട് പൂഴ്ത്തിവച്ചിട്ടില്ല; പരാതി നല്‍കിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി

ഹേമാ കമ്മിറ്റി റിപോര്‍ട്ട് പൂഴ്ത്തിവച്ചിട്ടില്ല; പരാതി നല്‍കിയാല്‍ നടപടിയെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിട്ടില്ലെന്നും പരാതി നല്‍കിയാല്‍ എത്ര ഉന്നതനായാലും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. റിപോര്‍ട്ടില്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. അതിനാല്‍, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. 2020 ഫെബ്രുവരി 19ന് സര്‍ക്കാരിന് അവര്‍ കത്ത് നല്‍കിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുമ്പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ റിപോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്നാണ് കത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ പങ്കിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം ജസ്റ്റിസ് ഹേമാ കമ്മിഷന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് അപേക്ഷകള്‍ സാംസ്‌കാരിക വകുപ്പിന്റെ മുഖ്യ വിവരാവകാശ ഓഫിസര്‍ക്ക് വന്നപ്പോള്‍ അദ്ദേഹം അത് നിരസിച്ചു. അതിനിടെ, റിപോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ വിവരാവകാശ കമ്മിഷനെ സമീപിച്ചു. റിപോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതകളെ ബാധിക്കുന്ന പരാമര്‍ശങ്ങളുള്ളതിനാല്‍ വിവരാവകാശ നിയമപ്രകാരം റിപോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്ന് 2020 ഒക്ടോബര്‍ 22ന് കമ്മിഷന്‍ ചെയര്‍മാന്‍ വിന്‍സന്റ് എം പോള്‍ ഉത്തരവിട്ടു.

കമ്മിറ്റിയുടെ നിര്‍ദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നല്‍കിയിരുന്നില്ല. സാക്ഷി മൊഴികളും പരിശോധനാ വിധേയമാക്കിയതിന്റെ ഭാഗമായിട്ടാണ് റിപോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ട് വെളിപ്പെടുത്തേണ്ടത് ഏതെന്ന് വിഭജിച്ചെടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്ന് നിരീക്ഷിച്ചാണ് റിപോര്‍ട്ട് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന് വിവരാവകാശകമ്മിഷന്‍ വ്യക്തമാക്കിയത്. ഈ ഉത്തരവിനെ ഓവര്‍ റൂള്‍ ചെയ്താണ് റിപോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സ്വകാര്യതാ ലംഘനമുള്ള ഭാഗങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ ഒഴിവാക്കി റിപോര്‍ട്ട് പരസ്യപ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനിടെയാണ് ഒരു നിര്‍മാതാവും പിന്നീട് ഒരു നടിയും കോടതിയെ സമീപിച്ചത്. നിയമതടസ്സമെല്ലാം അവസാനിച്ചതോടെ റിപോര്‍ട്ട് പുറത്തുവിട്ടു.

ഇന്ത്യയില്‍ ആദ്യമായാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ഒരു സമിതിയെ നിയോഗിക്കുന്നത്. ജസ്റ്റിസ് ഹേമാ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഇക്കാര്യം ആമുഖമായി എടുത്തു പറയുന്നുണ്ട്. റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ അതീവ പ്രധാന്യം നല്‍കി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അടിയന്തരസ്വഭാവത്തില്‍ പരിഗണിക്കേണ്ടതും ഉടന്‍ പരിഹാരം സൃഷ്ടിക്കേണ്ടതുമായ പ്രശ്‌നങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തീര്‍പ്പുണ്ടാക്കിയത്. വിശദമായ പരിശോധനയിലൂടെ നടപ്പാക്കേണ്ട ശുപാര്‍ശകള്‍ തുടര്‍ന്ന് പരിഗണിച്ചു. റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് പൊതുമാര്‍ഗ്ഗ രേഖകൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ എന്ന പ്രശ്‌നം അഭിസംബോധന ചെയ്യാനാണ് അടുത്തഘട്ടത്തില്‍ ശ്രമിച്ചത്.

സിനിമാ വ്യവസായമേഖലയില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുക എന്നത് അടിയന്തിര സ്വഭാവത്തോടെ നടപ്പാക്കുന്നു എന്നുറപ്പാക്കിയിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു അത്. മറ്റൊരു പ്രധാന ശുപാര്‍ശ വനിതകള്‍ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരുമായി വരുന്ന സിനിമകള്‍ക്ക് പ്രോല്‍സാഹനം നല്‍കണമെന്നതാണ്. ക്രിയാത്മകമായ ഇടപെടലാണ് സര്‍ക്കാര്‍ അതില്‍ നടത്തിയത്. അതിനായി ബജറ്റ് വിഹിതം നീക്കിവച്ചു. പ്രതിവര്‍ഷം വനിതകളുടെ വിഭാഗത്തില്‍ രണ്ടും, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ടും സിനിമകള്‍ക്ക് പരമാവധി ഒന്നരകോടി നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ നാല് സിനിമകള്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തിറക്കി. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വനിതകള്‍ നിര്‍മിക്കുന്ന മറ്റ് ചലചിത്രങ്ങള്‍ നിര്‍മാണഘട്ടത്തിലാണ്. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവരെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചത് സര്‍ക്കാരിന്റെ എടുത്ത് പറയേണ്ട നേട്ടമാണ്. അന്തരാഷ്ട്ര ചലചിത്രവേദിയായ കാനില്‍പോലും ഈ നേട്ടം ചര്‍ച്ചയായത് നമ്മള്‍ ഓര്‍ക്കണം.

കമ്മിറ്റിയുടെ ശുപാര്‍ശകളിലൊന്ന് സിനിമാ, ടെലിവിഷന്‍, സീരിയല്‍ രംഗത്തെ തര്‍ക്ക പരിഹാരത്തിനും ചൂഷണം തടയാനും ഒരു ജുഡീഷ്യല്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നത്. കേരളാ സിനിമാ റെഗുലേറ്ററി അതോറിറ്റി ബില്ല് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തി. വലിയ പ്രാഥമിക ചെലവും പ്രതിവര്‍ഷം ഗണ്യമായ ആവര്‍ത്തന ചെലവും വരുന്നതാണ് അതോറിറ്റിയുടെ രൂപീകരണം. എന്നാല്‍ കേരള സിനി എപ്ലോയേഴ്‌സ് ആന്റ് എപ്ലോയീസ്(റെഗുലേഷന്‍) ആക്ട് ഉണ്ടാക്കണമെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണം എന്നുമുള്ള കമ്മിറ്റിയുടെ ശുപാര്‍ സര്‍ക്കാര്‍ പരിഗണിച്ച് നടപടിയെടുക്കും. നിലവിലെ സാമ്പത്തിക സ്ഥിയില്‍ സര്‍ക്കാരിന് പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. എന്നാല്‍ അതും വിശദമായ പരിശോധനയ്ക്കായി മാറ്റിവച്ചിരുക്കുകയാണ്.

മറ്റൊരു ശുപാര്‍ശ സമഗ്രമായ സിനിമാ നയം നടപ്പാക്കുക എന്നതാണ്. സിനിമാ നയത്തിന്റ് കരട് തയ്യാറാക്കാനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയില്‍ സിനിമാ രംഗത്തെ വിവിധ മേഖലകളില്‍പ്പെട്ടവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. സിനിമാ നയത്തിന്റെ കരട് രേഖ ചര്‍ച്ച ചെയ്യാനായി ഒരു കോണ്‍ക്ലേവ് നടത്തും. സിനിമയിലെ പ്രൊഡക്ഷന്‍ ബോയ് മുതല്‍ സംവിധായകന്‍ വരെയുളള സിനിമയ്ക്ക് മുന്നിലും അണിയറയിലുമുള്ള എല്ലാവരേയും പങ്കെടുപ്പിച്ച് വിപുലമായ ചര്‍ച്ച നടത്തിയാണ് സിനിമാ നയം രൂപീകരിക്കുക.

വനിതകള്‍ക്കായി പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, കാമറ ആന്റ് ലൈറ്റിങ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, കൊസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപര്‍വിഷന്‍, മാര്‍ക്കറ്റിങ് ആന്റ് പബ്ലിസിറ്റി എന്നീ വിഭാഗങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കാനുള്ള പദ്ധതി സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്. പരിശീലനശേഷം പ്രഫഷനല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കള്‍ക്ക് ആറ് മാസക്കാലത്തേക്ക് സ്‌റ്റൈപന്റ് അനുവദിക്കും. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സിനിമയുടെ ഏതെങ്കിലും മേഖലയില്‍ മികവു പുലര്‍ത്തുന്ന സ്ത്രീ, ട്രാസ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി 50,000 രൂപയുടെ പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗ്ഗ ഗായിക നഞ്ചിയമ്മ, ശ്രുതി ശരണ്യം എന്നിവര്‍ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്. അഭിനയം വൈദഗ്ദ്യം ഉള്ള തൊഴില്‍ മേഖലയായതിനാല്‍ സ്ത്രീ പുരുഷ ഭേഭമന്യ തുല്യവേതനം ഏര്‍പ്പെടുത്തുക പോലെയുളള ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ചില പരിമിതികള്‍ ഉണ്ട്. പ്രഫഷനലുകളുടെ വേതനം ഒരാളില്‍ നിന്ന് മറ്റൊരാളുടേത് വ്യത്യസ്തമായിരിക്കും. പ്രഫഷനലായ സിനിമാ താരത്തിന്റെ ശമ്പളവും, തുടക്കക്കാരനായ നടന്‍ന്റെയോ നടിയുടെയോ ശമ്പളവും ഒന്നാവണം എന്ന് ആഗ്രഹിക്കാമെങ്കിലും നടപ്പാക്കുന്നതിന് പ്രായോഗിക തടസ്സമുണ്ട്. മാത്രമല്ല നിയന്ത്രണത്തിന്റ് പേര് പറഞ്ഞ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും തൊഴില്‍നൈപുണിയിലുമെല്ലാം അനാവശ്യ മാര്‍ഗരേഖകള്‍ കൊണ്ട് വരുന്നത് സിനിമക്കും ഹിതകരമല്ല.

മദ്യം, മയക്കുമരുന്ന് പോലെയുളള ആശ്വാസകരമല്ലാത്ത പ്രവ്യത്തികള്‍ തടയണം, ലൈംഗിക അതിക്രമങ്ങള്‍ തടയണം തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളാണ് റിപോര്‍ട്ടിലെ മറ്റു ശുപാര്‍ശകള്‍. അതിനെല്ലാം ഇപ്പോള്‍ തന്നെ ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഫലപ്രദമായി ഇടപ്പെടാന്‍ കഴിയും. ഇടപെടുന്നുമുണ്ട്. ഷൂട്ടിങ് സ്ഥലങ്ങളിലെല്ലാം ഇ-ടോയ്‌ലറ്റുകള്‍, സുരക്ഷിതമായ ഡ്രസ് ചേഞ്ചിങ് മുറികള്‍, സിനിമയുമായി ബന്ധപ്പെട്ട് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചകാര്യങ്ങള്‍ എന്നിവയിലെല്ലാം സര്‍ക്കാരിന് മാത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതല്ല. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവില്‍ ഇതാകെ ചര്‍ച്ച ചെയ്യും.

സിനിമാ മേഖല കുത്തഴിഞ്ഞതാണെന്നോ, അതിലെ സാങ്കേതിക പ്രവര്‍ത്തകരും നടീ നടന്‍മാരും ആകെ അസാന്‍മാര്‍ഗിക സ്വഭാവം വച്ച് പുലര്‍ത്തുന്നവരാണെന്നോ ഉള്ള അഭിപ്രായം സര്‍ക്കാരിനില്ല. ഒരു റിപോര്‍ട്ടിന്റെ ഭാഗമായി സിനിമയിലെ ചിലര്‍ക്ക് ഉണ്ടായ തിക്താനുഭവങ്ങള്‍ വച്ച് 94 വര്‍ഷത്തെ പൈതൃകമുളള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്. പ്രമേയത്തിന്റെ ശക്തിസ്ഥിരത കൊണ്ട് മനുഷ്യകഥാനുഗായികളായ എത്രയോ നല്ല ചലച്ചിത്രങ്ങള്‍ ജനിച്ച മണ്ണാണിത്. ലോകസിനിമാ ഭൂപടത്തില്‍ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും എത്രയോ വട്ടം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. നൂതനമായ പരീക്ഷണങ്ങള്‍ കൊണ്ട് വ്യതിരിക്തമായ സിനിമാഭാഷയ്ക്ക് വ്യാകരണം ചമച്ച നാടാണ് കേരളം. അത്തരം ഒരു ഭാഷയിലെ ചലച്ചിത്രരംഗത്തെ ആകെ ചെളിവാരിയെറിയുന്ന തരം ആക്ഷേപങ്ങള്‍ ഈ നാടിന്റെ സിനിമ പുരോഗതിക്ക് ചേരില്ല. എന്നാല്‍ അനഭിലഷണീയമായ പ്രവണതകളോട് യാതൊരു സന്ധിയും പാടില്ല.

വിദ്യാസമ്പന്നരും, പുരോഗമന വീക്ഷണവും ഉള്ളവരാണ് നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം സിനിമാ പ്രവര്‍ത്തകരും. സിനിമാ തിരക്കഥയുടെ ഭാഗമായി വില്ലന്‍മാരുണ്ടാവാം. പക്ഷേ, സിനിമാ വ്യവസായത്തില്‍ വില്ലന്‍മാരുടെ സാന്നിധ്യം ഉണ്ടാവാന്‍ പാടില്ല. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന ചെറുപ്പക്കാരും ചെറുപ്പക്കാരികളും പുതിയ കാലഘട്ടത്തിന്റെ പ്രതിനിധികളാണ്. അപ്രഖ്യാപിതമായ വിലക്കുകള്‍ കൊണ്ട് ആര്‍ക്കും ആരെയും ഇല്ലാത്താക്കാന്‍ കഴിയില്ലെന്നാണ് ഈ തലമുറ നമ്മളോട് പറയുന്നത്. സിനിമയ്ക്കുളളിലെ അനഭലഷണീയമായ പ്രവണതകളെ ചോദ്യം ചെയ്യാനും എടുക്കുന്ന ജോലിക്ക് മാന്യമായ വേതനവും ഉറപ്പ് വരുത്താനും സിനിമയിലെ സംഘടനകള്‍ മുന്‍കൈയെടുക്കണം. സിനിമയ്ക്കുളളില്‍ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. മാന്യമായ പെരുമാറ്റവും, മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ഉറപ്പ് വരുത്തുന്നില്ലെങ്കില്‍ മലയാളസിനിമയ്ക്ക് മുന്നോട്ട് പോവാന്‍ കഴിയില്ല. ലോബിയിംഗിന്റെ ഭാഗമായി കഴിവുളള നടീ നടന്‍മാരെ ഒറ്റപ്പെടുത്തുകയോ അവരുടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമോ ഉണ്ടാവരുത്. ആശയപരമായ അഭിപ്രായഭിന്നതകള്‍ സിനിമയെ ശക്തിപ്പെടുത്താന്‍ വേണ്ടിയുളളതാവണം. ആരേയും ഫീല്‍ഡ് ഔട്ട് ആക്കാനോ, കഴിവില്ലാത്തവര്‍ക്ക് അവസരം നല്‍കാനോ സിനിമയ്ക്കുള്ളിലെ ആരും തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കരുത്.

കഴിവും സര്‍ഗാത്മകതയും തന്നെയായിരിക്കണം സിനിമയിലെ എല്ലാ തരം സാങ്കേതിക പ്രവര്‍ത്തനത്തിന്റെയും മാനദണ്ഡം. ഗ്രൂപ്പുകളോ കോക്കസുകളൊ ഭരിക്കുന്നതാവരുത് സിനിമ. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമാവ്യവസായത്തിന്റ് ഭാഗമാവുന്നത് എന്നത് കൊണ്ടുതന്നെ സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ സിനിമയിലും എത്തുക സ്വഭാവികമാണ്. സിനിമയ്ക്കുളളിലെ ചൂഷണം അത് ലൈംഗികമായ ചൂഷണമാണെങ്കിലും സാമ്പത്തികമായതാണെങ്കിലും മാനസികമായ ചൂഷണമാണെങ്കിലും ചൂഷകര്‍ക്ക് ഒപ്പമല്ല, മറിച്ച് ചൂഷണം ചെയ്യപ്പെടുന്നവരോട് ഒപ്പമാണ് സര്‍ക്കാര്‍. ഇരയ്ക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരേ സന്ധിയില്ലാത്ത പോരാട്ടവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. അത് ഒരിക്കലല്ല, പല തവണ ഈ സര്‍ക്കാര്‍ സ്വന്തം പ്രവൃത്തി കൊണ്ട് അടയാളപ്പെടുത്തിയിട്ടുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it