Sub Lead

കൂട്ടമതംമാറ്റ ആരോപണക്കേസ്: സംഘപരിവാരം തോല്‍ക്കുന്ന 'വിധിന്യായ'വുമായി എന്‍ ഐഎ കോടതി

കൂട്ടമതംമാറ്റ ആരോപണക്കേസ്: സംഘപരിവാരം തോല്‍ക്കുന്ന വിധിന്യായവുമായി എന്‍ ഐഎ കോടതി
X

ലഖ്‌നോ: കൂട്ടമതംമാറ്റം ആരോപിച്ച് പ്രമുഖ ഇസ് ലാമിക പണ്ഡിതനും പ്രഭാഷകനുമായ മൗലാനാ കലീം സിദ്ദിഖിക്കും ഡോ. ഉമര്‍ ഗൗതമിനും ഉള്‍പ്പെടെ 16 പേരെ ശിക്ഷിച്ച എന്‍ ഐഎ കോടതിയുടെ വിധിന്യായം വിവാദത്തില്‍. സംഘപരിവാരം തോല്‍ക്കുന്ന വിധിന്യായമാണ് ഉത്തര്‍പ്രദേശിലെ ലഖ്‌നോ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി പുറപ്പെടുവിച്ചത്. 12 പേര്‍ക്ക് ജീവപര്യന്തവും നാലുപേര്‍ക്ക് തടവുമാണ് വിധിച്ചത്. യുപിയിയിലെ വിവാദമായ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ ആദ്യ കേസിലെ വിധിയാണ് ചര്‍ച്ചയാവുന്നത്. 264 പേജുള്ള വിധിന്യായത്തില്‍ രണ്ട് പുസ്തകങ്ങളാണ് അദ്ദേഹം തന്റെ ശിക്ഷാവിധിക്ക് ആധാരമായി സ്വീകരിച്ചത്. ഇസ് ലാം ഉപേക്ഷിച്ച എം എ ഖാന്‍ എന്നയാള്‍ എഴുതിയ ഇസ് ലാമിക് ജിഹാദ്: നിര്‍ബന്ധിത മതപരിവര്‍ത്തനം, സാമ്രാജ്യത്വം, അടിമത്തം എന്നിവയുടെ പാരമ്പര്യം എന്ന പുസ്തകമാണ് അതിലൊന്ന്.

ഇന്ത്യയെ 'ദാറുല്‍ ഇസ്‌ലാം' അല്ലെങ്കില്‍ 'ഹൗസ് ഓഫ് ഇസ്്‌ലാം' ആക്കി മാറ്റുകയെന്ന മനസ്ഥിതിയോടെ പ്രവര്‍ത്തിച്ചു. ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെ ഹിന്ദുക്കള്‍ അനുഭവിച്ച ക്രൂരതകള്‍ മതമൗലികവാദ ഇസ് ലാം കാരണം രാജ്യത്തുണ്ടായ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ അനന്തരഫലങ്ങളാണ്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ 'വിപുലമായ പാരമ്പര്യേതര യുദ്ധ'ത്തിന്റെ ഭാഗമായി നിയമവിരുദ്ധമായ മതപരിവര്‍ത്തനമെന്ന തങ്ങളുടെ പ്രധാന ആയുധമാണ് ഉപയോഗിച്ചത് തുടങ്ങിയ വരികളാണ് വിധിന്യായത്തിലുള്ളത്. ഇസ്‌ലാമിലെ സൂഫി സംസ്‌കാരത്തെ ഒന്നടങ്കം അവഹേളിച്ചുകൊണ്ട് ഹിന്ദുത്വ വാര്‍ത്താപോര്‍ട്ടലായ ഓപ് ഇന്ത്യ എഴുതിയ ലേഖനത്തിലും എം എ ഖാന്റെ പുസ്തകമായിരുന്നു കടമെടുത്തത്. പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഈ രാജ്യങ്ങളിലെ മുസ് ലിം ജനസംഖ്യയിലെ 'നിരന്തരമായ വര്‍ധനവ്' മൂലമാണെന്ന് പരാമര്‍ശിച്ച ജഡ്ജി ത്രിപാഠി, എം എ ഖാന്റെ പുസ്തകത്തിലെ ഇസ് ലാമിന്റെ സ്വാധീനം മതപരമായ ജനസംഖ്യാശാസ്ത്രം: പാസ്റ്റ് ആന്റ് പ്രസന്റ്' എന്ന അധ്യായം ആറിലെ വരികളാണ് ഉപയോഗിച്ചത്. പാകിസ്താനില്‍ മുസ് ലിംകള്‍ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്നുവെന്നും ഇസ് ലാം സ്വീകരിച്ച് മുസ് ലിംകളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നുമുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ അതേപടിയാണ് കോടതി വിധിയില്‍ പറയുന്നത്. പാകിസ്താനിലെ ന്യൂനപക്ഷ അവകാശ സംഘടനകള്‍ പറയുന്നതനുസരിച്ച് ഓരോ വര്‍ഷവും 600 ഓളം ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും നിര്‍ബന്ധിതമായി ഇസ് ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. നിരവധി സാമൂഹിക പ്രശ്‌നങ്ങളും ഹിന്ദുക്കളുടെ മേലുള്ള മാനസിക സമ്മര്‍ദ്ദവും അവരെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനോ ഇന്ത്യയിലേക്ക് കുടിയേറാനോ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പാക്കിസ്താനിലെ മതപരമായ ജനസംഖ്യാശാസ്ത്രത്തിലെ മാറ്റത്തിന് ഇത് കാരണമായെന്ന എക്‌സ് മുസ് ലിം എം എ ഖാന്റെ വരികളാണ് കോടതി വേദവാക്യമാക്കിയത്. 2001ല്‍ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം ഹിന്ദുക്കള്‍ക്കെതിരേ സമാനമായ ഒരു സാഹചര്യം നിലനിന്നിരുന്നു. ഇത് ഏകദേശം അഞ്ച് ലക്ഷത്തോളം ഹിന്ദുക്കള്‍ ഇന്ത്യയിലേക്കാ പലായനം ചെയ്യാനും അഭയം പ്രാപിക്കാനും കാരണമാക്കിയെന്ന് യാതൊരു ആധികാരികതയുമില്ലാത്ത പുസ്തകത്തിലെ ഖണ്ഡികകളും ത്രിപാഠി പരാമര്‍ശിക്കുന്നുണ്ട്. മുഗള്‍ ഭരണാധികാരിയായ ഔറംഗസേബിനും ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ അരനൂറ്റാണ്ട് കാലം ഫലപ്രദമായ ഇസ് ലാമികവല്‍ക്കരണം നടത്തിയത് മുസ് ലിം ജനസംഖ്യയുടെ നിലവിലെ ജനസംഖ്യാശാസ്ത്ര രൂപീകരണത്തിന് ഗണ്യമായ സംഭാവന നല്‍കിയെന്നും പുസ്തകത്തിലെ വരികള്‍ അതേപടി തട്ടിവിടുന്നുണ്ട്. ബ്രിട്ടീഷുകാര്‍ മുഗള്‍ ഭരണം അവസാനിപ്പിച്ചില്ലായിരുന്നെങ്കില്‍, മുസ് ലിം ജനസംഖ്യ രാജ്യത്ത് ഒന്നാമതെത്തുമെന്നും ഇന്ത്യ ഇപ്പോള്‍

ഒരു 'ഇസ് ലാമിക രാഷ്ട്രമായി' മാറുമായിരുന്നുവെന്നും ജഡ്ജി ത്രിപാഠി ഉല്‍കണ്ഠപ്പെടുന്നുണ്ട്. രാജ്യത്തെ ജനസംഖ്യ സംബന്ധിച്ച സെന്‍സസുകളെയോ ആധികാരിക ലേഖനങ്ങളെയോ ഒന്നും പരാമര്‍ശിക്കാതെ, മുസ് ലിം വെറുപ്പ് മാത്രം എഴുതിയ ഇസ് ലാം ഉപേക്ഷിച്ച ഒരാളുടെ രചനയാണ് നീതിപീഠത്തിലെ ജഡ്ജി ഉപയോഗിച്ചത്. 2009ല്‍ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ എം എ ഖാന്‍, ജമാഅത്തെ ഇസ് ലാമിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും അധികാരത്തിലെത്തിയാല്‍ മതേതരവാദികളായ അവാമി ലീഗ് സര്‍ക്കാരിനെ പുറത്താക്കുമെന്ന് പ്രവചിച്ചിരുന്നു. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്ത്രീകളെ ബലാല്‍സംഗം ചെയ്യല്‍, വംശഹത്യ തുടങ്ങിയവ നടക്കുമെന്നും എഴുതിയിരുന്നു. ആഗസ്തില്‍ ബംഗ്ലാദേശില്‍ ജിഹാദി മതമൗലികവാദികള്‍ അധികാരം ഏറ്റെടുത്തതോടെ ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടെന്നും ജഡ്ജി ത്രിപാഠി വിധിന്യായത്തില്‍ പറയുന്നുണ്ട്. ലോകമാധ്യമങ്ങള്‍ പോലും തള്ളിക്കളഞ്ഞ വാദങ്ങളെയാണ് നീതിപീഠത്തിലിരുന്ന് എഴുതിച്ചേര്‍ത്തത്.

പൊതുജനമധ്യത്തില്‍ ഇസ് ലാമിക പഠനവും പ്രചാരണവും നടത്തുന്ന മൗലാനാ കലീം സിദ്ദീഖിയെയും പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഹിന്ദുമതം ഉപേക്ഷിച്ച് ഇസ് ലാം സ്വീകരിച്ച് വിവിധ മേഖലകളില്‍ ഉന്നതപഠനം നേടിയ ഡോ. ഉമര്‍ ഗൗതമിനെയും ഭീകരവല്‍ക്കരിക്കാന്‍ ഉപയോഗിച്ച മറ്റൊന്ന് കൂടിയുണ്ട്. ജമൈക്കന്‍ വംശജനും ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതനും എഴുത്തുകാരനുമാ. ബിലാല്‍ ഫിലിപ്‌സിന്റെയുംഅമേരിക്ക അല്‍ഖാഇദ ബന്ധം ആരോപിച്ച് പ്രഭാഷകന്‍ അന്‍വര്‍ അല്‍ഔലാകിയുടെയും 'മൗലികവാദ ജിഹാദി പ്രത്യയശാസ്ത്ര'ങ്ങളാണ് ഇവരുടെയെല്ലാം പ്രചോദനമെന്നും ജഡ്ജി കുറിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞവരുമായും അവരുടെ സംഘടനകളുമായും ഉള്ള ബന്ധത്തിലൂടെ ഇന്ത്യയെ 'ദാര്‍ ഉല്‍ ഇസ് ലാം' ആക്കി മാറ്റാന്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ജഡ്ജി ത്രിപാഠിയുടെ കണ്ടെത്തല്‍.

'ജിഹാദ്': പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാ വിഭജനം എന്ന ബിആര്‍ അംബേദ്കറുടെ പുസ്തകത്തിലെ ചില വരികളും സാഹചര്യം പറയാതെ പരാമര്‍ശിക്കുന്നുണ്ട്. മുസ് ലിം ജനസംഖ്യയും മതപരിവര്‍ത്തനം കാരണം ഇന്ത്യയിലെ 'ഭൂരിപക്ഷം' 'ന്യൂനപക്ഷ'മായി മാറുന്നതിനെക്കുറിച്ച് അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജി സമീപകാലത്ത് നടത്തിയ വിവാദ നിരീക്ഷണവും ജഡ്ജി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്നാരോപിച്ച കേസിലെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ നടത്തിയ നിരീക്ഷണമാണ് ത്രിപാഠി പരാമര്‍ശിച്ചത്. 'ഈ പ്രക്രിയ നടപ്പാക്കാന്‍ അനുവദിച്ചാല്‍, ഈ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഒരു ദിവസം ന്യൂനപക്ഷമായി മാറും, ഇത്തരം മതസഭകള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നായിരുന്നു ക്രിസ്തുമത സുവിശേഷകര്‍ക്കെതിരേ ജസ്റ്റിസ് അഗര്‍വാളിന്റെ പരാമര്‍ശം.കൂട്ട മതപരിവര്‍ത്തനത്തിലെ സൂത്രധാരന്മാരെന്നാണ് മൗലാനാ സിദ്ദീഖിയെയും ഡോ. ഉമര്‍ ഗൗതമിനെയും വിശേഷിപ്പിക്കുന്നത്. സുപ്രിംകോടതി ഉള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ച യുപിയിലെ വിവാദ മതപരിവര്‍ത്തന നിയമത്തിലെ 3, 5, 8 വകുപ്പുകള്‍ ചുമത്തിയ 16 പേരെയാണ് കോടതി ശിക്ഷിച്ചത്. ഇതില്‍ മൗലാനാ കലീം സിദ്ദീഖിയും ഡോ. ഉമര്‍ ഗൗതമും ഡോ. ഉമര്‍ ഗൗതമിന്റെ മകന്‍ അബ്ദുല്ല ഉമറും ഉള്‍പ്പെടെ 12 പേര്‍ക്ക് ജീവപര്യന്തം തടവാണ്. ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഐപിസി 121 എ വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവ് നല്‍കിയത്.

Next Story

RELATED STORIES

Share it