Sub Lead

പഹല്‍ഗാം ഭീകരാക്രമണം: മോദിയും അമിത് ഷായും വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുന്നു: മുഹമ്മദ് ഷെഫി

പഹല്‍ഗാം ഭീകരാക്രമണം: മോദിയും അമിത് ഷായും വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുന്നു: മുഹമ്മദ് ഷെഫി
X

മലപ്പുറം: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കശ്മീരിലെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനവിഭാഗങ്ങളും തെരുവിലിറങ്ങിയപ്പോള്‍ നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പകരം രാജ്യത്ത് വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നതിനുള്ള സഹായം ചെയ്യുകയാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി.അക്രമത്തിനെതിരേ ഡല്‍ഹിയില്‍ അടക്കം രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിന്റെ സ്മരണാര്‍ത്ഥം 'എ സഈദിന്റെ വര്‍ത്തമാനങ്ങള്‍' എന്ന പേരില്‍ സംസ്ഥാന കമ്മിറ്റി എടവണ്ണയില്‍ സംഘടിപ്പിച്ച 'ഒത്തുചേരല്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹവര്‍ത്തിത്വ സമീപനമാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ എന്നും തുടര്‍ന്നു വന്നത്. ബാബരി മസ്ജിദിന്റെ ഭൂമി ഹിന്ദുത്വ ശക്തികള്‍ക്ക് വിട്ടുകൊടുത്തുള്ള സുപ്രിം കോടതി വിധി പോലും ഇന്ത്യയിലെ മുസ്‌ലിംകള്‍ വിശാല മനസ്സോടെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വഖ്ഫ് ഭേദഗതി നിയമത്തില്‍ കോടതി വിധികളെയും ജഡ്ജിമാരെയും അവഹേളിക്കുന്ന സമീപനമാണ് ബിജെപി ഭരണകൂടം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വത്വ രാഷ്ട്രീയം പ്രവര്‍ത്തികമാക്കിത്തന്ന നേതാവായിരുന്നു എ സഈദെന്നും രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഹമ്മദ് ഷെഫി അനുസ്മരിച്ചു.

സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, എ സഈദിന്റെ സഹോദരി ജമീല ടീച്ചര്‍, ഇളയ സഹോദരന്‍ മുബാറക് മാസ്റ്റര്‍, മകള്‍ എ സ്വാലിഹ, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇക്‌റാമുല്‍ ഹഖ് , എ സഈദിന്റെ പേരമകള്‍ ഫാത്തിമ അന്‍ഷി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി സംസാരിച്ചു.

Next Story

RELATED STORIES

Share it