Sub Lead

'വഖ്ഫ് നിയമ പരിഷ്കാരത്തിന്റെ മറവിൽ ഭരണകൂട കടന്നുകയറ്റം': വഖ്ഫ് നിയമത്തെ പിന്തുണയ്ക്കുന്നതിനെതിരേ സിബിസിഐക്ക് കത്ത്

വഖ്ഫ് നിയമ പരിഷ്കാരത്തിന്റെ മറവിൽ ഭരണകൂട കടന്നുകയറ്റം: വഖ്ഫ് നിയമത്തെ പിന്തുണയ്ക്കുന്നതിനെതിരേ സിബിസിഐക്ക് കത്ത്
X

ന്യൂഡൽഹി: കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ പാസാക്കിയ വഖ്ഫ് നിയമത്തെ കത്തോലിക്ക സഭ പിന്തുണയ്ക്കുന്നതിനെതിരേ ക്രിസ്ത്യൻ സാമൂഹിക പ്രവർത്തകർ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യക്ക് (സിബിസിഐ) കത്തെഴുതി. " നിയമ പരിഷ്കാരങ്ങളുടെ മറവിൽ ഭരണകൂട കടന്നുകയറ്റത്തെ" സ്വാഗതം ചെയ്യുന്നതിനെതിരേ മുന്നറിയിപ്പ് നൽകുന്ന കത്തിൽ, നിയമത്തെ പിന്തുണയ്ക്കാൻ രാഷ്ട്രീയ പാർട്ടികളോട് സിബിസിഐ അഭ്യർഥിക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

രാജ്യത്തുടനീളമുള്ള ന്യൂനപക്ഷ സമൂഹങ്ങൾ രാഷ്ട്രീയ, ഭരണകൂട അധികാരികളിൽനിന്ന് വർധിച്ചുവരുന്ന സൂക്ഷ്മപരിശോധനയും സമ്മർദ്ദവും നേരിടുന്ന ഒരു സമയത്ത്, പരസ്പരം ഐക്യദാർഢ്യത്തോടെ നിൽക്കേണ്ടത് ഓരോ ന്യൂനപക്ഷ വിഭാഗത്തിന്റെയും ഉത്തരവാദിത്തമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പൂർണരൂപം താഴെ:

പ്രിയ ബിഷപ്പുമാരേ,

ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തിലെ - അൽമായർ, മതവിശ്വാസികൾ, പുരോഹിതന്മാർ - ആശങ്കാകുലരായ അംഗങ്ങൾ എന്ന നിലയിൽ, സഭ ഉയർത്തിപ്പിടിക്കുന്ന നീതി, സാഹോദര്യം, മതാന്തര ഐക്യം എന്നിവയുടെ മൂല്യങ്ങളോട് ആഴത്തിൽ പ്രതിജ്ഞാബദ്ധരായ ഞങ്ങൾ നിങ്ങൾക്ക് എഴുതുന്നത്. ഒരു മതേതര, ജനാധിപത്യ റിപബ്ലിക്കിലെ പൗരന്മാർ എന്ന നിലയിൽ, സമത്വം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം എന്നീ ഭരണഘടനാ മൂല്യങ്ങളെയും ഞങ്ങൾ വളരെ വിലമതിക്കുന്നു.

വഖ്ഫ് നിയമത്തിലെ നിർദിഷ്ട ഭേദഗതികളെ പിന്തുണയ്ക്കാൻ പാർലമെന്റിലെ രാഷ്ട്രീയ പാർട്ടികളോട് അഭ്യർഥിച്ചുകൊണ്ട് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (Ref: CBCI/PR/25-03) അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പ് വർധിച്ചുവരുന്ന ആശങ്കയോടെയാണ് ഞങ്ങൾ വായിക്കുന്നത്. ഞങ്ങളുടെ അഭിപ്രായത്തിൽ, ഈ ഇടപെടൽ ശ്രദ്ധാപൂർവം പുനപ്പരിശോധിക്കേണ്ട നിരവധി ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തുന്നു.

അതിനുശേഷം, നിർദിഷ്ട ഭേദഗതികൾ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും ഇപ്പോൾ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തു, അവ നിയമമായി പ്രാബല്യത്തിൽ വരുകയും ചെയ്തു. വഖ്ഫ് സ്വത്തുക്കളുടെ ഭരണത്തിൽ വഖ്ഫ് ബോർഡുകളിൽ മുസ്‌ലിംകളല്ലാത്തവരെ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെ പുതിയ നിയമം കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിൽ നിന്നും നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യാപകമായ ആശങ്കയും എതിർപ്പും സൃഷ്ടിച്ച ഒരു പ്രശ്നമാണിത്. ഒരു മതന്യൂനപക്ഷത്തിന്റെ സ്ഥാപനപരമായ കാര്യങ്ങളുടെ സ്വയംഭരണത്തെ ലംഘിക്കുന്നതാണ് പുതിയ നിയമനിർമാണം എന്നതാണ് പ്രധാന ആശങ്കകളിലൊന്ന്.

മുനമ്പത്ത് ഒരു തീരദേശ ഗ്രാമത്തിലെ 400 മുതൽ 600 വരെ ക്രിസ്ത്യൻ കുടുംബങ്ങൾ ഭൂമിയുടെ മേലുള്ള ഒരു പ്രാദേശിക വഖ്ഫ് അവകാശവാദം മൂലം കുടിയിറക്ക ഭീഷണി നേരിടുന്നതിനാൽ, കേരളത്തിലെ കത്തോലിക്കാ സമൂഹം നിലവിൽ ഒരു ദുരിതകരമായ സാഹചര്യം നേരിടുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഇത് നിയമപരമായും ചർച്ചകളിലൂടെയും അനുരഞ്ജനപരമായും പരിഹരിക്കേണ്ട ഒരു പ്രാദേശിക വിഷയമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജുഡീഷ്യൽ പരിഗണനയിലുള്ള ഈ കേസ്, മറ്റൊരു മതന്യൂനപക്ഷ സമൂഹത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ദേശീയ നിയമ നിർമാണത്തെ പിന്തുണയ്ക്കുന്നതിനുള്ള അടിസ്ഥാനമായി വർത്തിക്കരുതായിരുന്നു. നിയമ പരിഷ്കരണത്തിന്റെ മറവിൽ ഭരണകൂട കടന്നുകയറ്റത്തിന് സാധുത നൽകുന്നതാണ് സിബിസിഐയുടെ കത്ത്.

അടിയന്തരമോ പ്രാദേശികമോ ആയ ഉൽക്കണ്ഠകളാൽ രൂപപ്പെടുന്ന പ്രതികരണങ്ങൾ, ക്രിസ്ത്യൻ സമൂഹത്തിന്റെ ദീർഘകാല താൽപ്പര്യങ്ങളെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന തരത്തിൽ ചിന്താശൂന്യമായ ഒന്നാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഒരു ന്യൂനപക്ഷ സമുദായത്തിന്റെ കാര്യങ്ങളിൽ ഭരണകൂട ഇടപെടൽ സാധ്യമാക്കുന്ന ഒരു മുൻവിധി, ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മറ്റ് മതസമൂഹങ്ങളുടെ അവകാശങ്ങളിലും ഭരണത്തിലും സമാനമായ കടന്നുകയറ്റത്തിന് വാതിൽ തുറന്നേക്കാം.

ക്രിസ്ത്യൻ സ്ഥാപനങ്ങൾ തന്നെ രാഷ്ട്രീയ, ഭരണകൂട അധികാരികളിൽനിന്ന് വർധിച്ചുവരുന്ന സൂക്ഷ്മപരിശോധനയ്ക്കും സമ്മർദ്ദത്തിനും വിധേയമാകുന്ന ഒരു സമയത്ത് - ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളുടെയും വിവേചനത്തിന്റെയും റിപോർട്ടുകൾ കുത്തനെ വർധിച്ചപ്പോൾ, 2024 ൽ മാത്രം രേഖപ്പെടുത്തിയ 800ലധികം കേസുകൾ ഉൾപ്പെടെ - ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും വിശാലമായ തത്ത്വങ്ങൾ സംരക്ഷിക്കുന്നതിൽ നാം പ്രത്യേകിച്ചും ജാഗ്രത പാലിക്കണം. പൗരന്മാരെന്ന നിലയിൽ, എല്ലാ മതസമൂഹങ്ങളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും സ്വാതന്ത്ര്യങ്ങൾക്ക് ഭീഷണി നേരിടുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഭരണഘടനാപരമായ കടമയാണ്.

വലിയതോതിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളിൽ പൊതു പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനുമുമ്പ് സിബിസിഐ ആഴത്തിലുള്ള ചിന്തയിലും കൂടിയാലോചനയിലും ഏർപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു സഭ എന്ന നിലയിൽ നമ്മുടെ സാക്ഷ്യത്തിന്റെ ശക്തി നീതി, സമാധാനം, ഐക്യദാർഢ്യം എന്നിവയ്ക്കുള്ള നമ്മുടെ പ്രതിബദ്ധതയിലാണ് - നമ്മുടെ സ്വന്തം സമൂഹത്തിനുള്ളിൽ മാത്രമല്ല, ദുർബലരായ എല്ലാവരോടും.

നമ്മളെയെല്ലാം വിശ്വാസത്തിൽ ബന്ധിപ്പിക്കുന്ന, ആദരവാർന്ന സംവാദത്തിന്റെയും പരസ്പര ഉത്തരവാദിത്തത്തിന്റെയും മനോഭാവത്തിൽ ഈ ആശങ്ക സ്വീകരിക്കപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

കത്തിൽ ഒപ്പു വച്ചവർ

സൂസൻ എബ്രഹാം (അഭിഭാഷക, മനുഷ്യാവകാശ പ്രവർത്തക),

അലൻ ബ്രൂക്സ് (മുൻ ചെയർപേഴ്‌സൺ, അസം സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസ്),

ജോൺ ദയാൽ (മുൻ അംഗം, ദേശീയ സംയോജന കൗൺസിൽ),

ബ്രിനെല്ലെ ഡിസൂസ (അക്കാദമിക്, ആക്ടിവിസ്റ്റ്),

ഡൊറോത്തി ഫെർണാണ്ടസ് (മുൻ ദേശീയ കൺവീനർ, ഫോറം ഓഫ് റിലീജിയസ് ഫോർ ജസ്റ്റിസ് & പീസ്),

വാൾട്ടർ ഫെർണാണ്ടസ് എസ് ജെ (ഡയറക്ടർ, നോർത്ത് ഈസ്റ്റേൺ സോഷ്യൽ റിസർച്ച് സെന്റർ, ഗുവാഹത്തി),

ആസ്ട്രിഡ് ലോബോ ഗജിവാല (സെക്രട്ടറി, എക്ലേഷ്യ ഓഫ് വിമൻ ഇൻ ഏഷ്യ & ഇന്ത്യൻ വനിതാ ദൈവശാസ്ത്ര ഫോറം),

ഫ്രേസർ മസ്‌കരനാസ് എസ് ജെ (മുംബൈ സെൻ്റ് സേവ്യേഴ്‌സ് കോളേജ് മുൻ പ്രിൻസിപ്പൽ),

എ സി മൈക്കൽ (ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം),

എൽസ മുട്ടത്ത്

പ്രകാശ് ലൂയിസ് എസ് ജെ (ആക്ടിവിസ്റ്റ്, പട്ന),

തോമസ് പള്ളിത്താനം (പീപ്പിൾസ് ആക്ഷൻ ഫോർ റൂറൽ അവേക്കനിങ് & മേലുകോ, ആന്ധ്രപ്രദേശ്),

സെഡ്രിക് പ്രകാശ് എസ് ജെ (ആക്ടിവിസ്റ്റ്, അഹമ്മദാബാദ്),

ലിസ പൈറസ് (മനുഷ്യക്കടത്ത്, കുടിയേറ്റം എന്നീ വിഷയങ്ങളിൽ ഗോവയിൽ പ്രവർത്തിക്കുന്നു).

Next Story

RELATED STORIES

Share it