Sub Lead

'യോഗ്യതയില്ലാത്തവര്‍ ഖാദിമാരാവുന്നു' സാദിഖലി തങ്ങള്‍ക്കെതിരേ ഉമര്‍ ഫൈസി മുക്കം

പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ചില കാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

യോഗ്യതയില്ലാത്തവര്‍ ഖാദിമാരാവുന്നു സാദിഖലി തങ്ങള്‍ക്കെതിരേ ഉമര്‍ ഫൈസി മുക്കം
X

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. യോഗ്യതയില്ലാത്ത പലരും ഖാദിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിന്റെ പേരില്‍ ഖാദിയാകാനും ചിലരുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ചില കാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

'ഖാദിയെ സംബന്ധിച്ചിടത്തോളം എന്ത് വേണം? അവരുടെ മുമ്പില്‍ വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വിവരം അദ്ദേഹത്തിന് വേണ്ടേ? അങ്ങനെ ഉണ്ട് എന്ന് അവര്‍ അവകാശപ്പെടുന്നില്ല. മൂപ്പര് കിതാബ് ഓതിയ ആളാണ്, അല്ലെങ്കില്‍ അങ്ങനത്തെ ആളാണ് എന്ന് ആരും പറയുന്നില്ല. സമസ്ത സിഐസി വിഷയത്തില്‍ ഒരു കാര്യം പറഞ്ഞു. അത് കേള്‍ക്കാന്‍ തയ്യാറില്ല. പണ്ട് അങ്ങനെയാണോ? സമസ്ത എന്ത് പറയുന്നു അതിന്റെ കൂടെ ആയിരുന്നു. ഇന്ന് അതിന് തയ്യാറല്ല. സമസ്തയെ വെല്ലുവിളിച്ചു വേറെ സംഗതി ഉണ്ടാക്കുകയാണ്. അതുകൊണ്ട് അവര് കരുതിയിരുന്നോണം. ഞങ്ങളുടെ അടുത്ത് ആയുധങ്ങളുണ്ട് എന്ന്. ആയുധങ്ങളുണ്ട് എന്നതുകൊണ്ട് ആവശ്യം വരുമ്പോള്‍ അത് എടുക്കും എന്ന ഭയം നിങ്ങള്‍ക്ക് നല്ലതാ. അതിരുവിട്ട് പോകുന്നുണ്ട് നിങ്ങള്‍. വിവരമില്ലാത്തവനെ ഖാദിയാക്കിയാലും അവിടത്തെ ഖാദിയാകും. എല്ലാവരെയും വിളിച്ചുകൂട്ടി ഖാദി ഫൗണ്ടേഷന്‍, ഇതിന്റെ അര്‍ഥമെന്താണ്. ഇതൊന്നും നമുക്ക് അറിയില്ലെന്ന് വിചാരിച്ചോ?. ഖാദിമാരെ നമുക്കറിയാം, എന്നാല്‍ ഖാദി ഫൗണ്ടേഷന്‍ എന്ന് കേട്ടിട്ടുണ്ടോ?'-ഉമര്‍ ഫൈസി മുക്കം പറഞ്ഞു

കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജ്‌സുമായി (സിഐസി)ബന്ധപ്പെട്ട വിഷയത്തിലാണ് ഇപ്പോള്‍ സമസ്ത-ലീഗ് പോര് ശക്തമായിരിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുന്‍കൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വന്നതാണ് ഇപ്പോള്‍ പ്രശ്‌നത്തിന് കാരണം. സിഐസിയുടെ അധ്യക്ഷനാണ് സാദിഖലി തങ്ങള്‍. ജിഫ്രി തങ്ങള്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയ ഇ കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ ഹക്കീം ഫൈസി അദൃശ്ശേരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അദൃശ്ശേരി ഭാരവാഹിയായി തുടരുമ്പോള്‍ സിഐസിയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നുാ സമസ്തയിലെ ഒരു വിഭാഗം. ഇതിനെ തുടര്‍ന്നായിരുന്നു ആദ്യശ്ശേരിയെ മാറ്റിയത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുന്‍കൈ എടുത്ത് ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു. ഇതാണ് ഇപ്പോള്‍ സമസ്തയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

പാണക്കാട് തങ്ങള്‍മാര്‍ നിരവധി മഹല്ലുകളിലെ ഖാദിമാരാണ്. ഇവരുടെ നേതൃത്വത്തില്‍ ഖാദി ഫൗണ്ടേഷന്‍ എന്ന പേരില്‍ കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. പലയിടത്തും ഖാദി ഫൗണ്ടേഷന്റെ ഭാഗമായി യോഗം ചേരുകയും കൂട്ടായ്മ ശക്തപ്പെടുകയും ചെയ്തിരുന്നു. ഇതും സമസ്തക്കെതിരായ നീക്കമായിട്ടാണ് സമസ്ത കാണുന്നത്.

Next Story

RELATED STORIES

Share it