പോപുലര്‍ ഫ്രണ്ട് നിരോധനം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ജയിലിലടച്ചിട്ട് രണ്ടാണ്ട്

Update: 2024-09-22 11:22 GMT

കോഴിക്കോട്: ആര്‍എസ്എസ് നിയന്ത്രിതമായ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സാമൂഹിക പ്രസ്ഥാനമായിരുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനു മുന്നോടിയായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ കൂട്ടത്തോടെ ജയിലിലടച്ചിട്ട് ഇന്നേക്ക് രണ്ടാണ്ട്. 70 പിന്നിട്ടവരും കഠിനരോഗങ്ങളുള്ളവരുമായ മുന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പേരും ഇന്നും ജാമ്യമോ വിചാരണയോ ഇല്ലാതെ തിഹാര്‍ ഉള്‍പ്പെടെയുള്ള ജയിലുകളില്‍ കഴിയുകയാണ്.

പോപുലര്‍ ഫ്രണ്ട് പ്രഥമ ചെയര്‍മാനും അറസ്റ്റ് നടക്കുന്നതിനു രണ്ടു വര്‍ഷം മുമ്പേ കാന്‍സര്‍ ബാധിതനായി ഏറെക്കാലം ചികില്‍സയിലും വിശ്രമത്തിലുമായി വീട്ടില്‍ കഴിയുകയായിരുന്ന ഇ അബൂബക്കര്‍, നിരോധിത സമയത്ത് ചെയര്‍മാനായിരുന്ന ഒഎംഎ സലാം, മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രഫ. പി കോയ, എഴുത്തുകാരനും ബുദ്ധിജീവിയുമായ ഇ എം അബ്ദുര്‍റഹ്‌മാന്‍ ആക്ടിവിസ്റ്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നാസറുദ്ദീന്‍ എളമരം, പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, മതപണ്ഡിതനും പ്രഭാഷകനുമായ കരമന അശ്‌റഫ് മൗലവി, ഐ ടി വിദഗ്ധനും പോപുലര്‍ ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ അനീസ് അഹമ്മദ് തുടങ്ങിയവരാണ് അനീതിയുടെ തടവറയില്‍ കഴിയുന്നത്.

2022 സെപ്തംബര്‍ 22നാണ് എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി ഓപറേഷന്‍ ഒക്ടോപ്പസ് എന്നു പേരിട്ട്, യുദ്ധസമാന സാഹചര്യങ്ങളുണ്ടാക്കി അര്‍ധരാത്രി വീടുകളില്‍ റെയ്ഡ് നടത്തി ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളിയത്. രോഗം കാരണവും മറ്റും വീട്ടില്‍ കഴിയുകയായിരുന്ന ഇ അബൂബക്കര്‍ ഉള്‍പ്പെടെയുള്ളവരെ പാതിരാത്രി വീടുവളഞ്ഞാണ് എന്‍ ഐഎ സായുധസംഘം കസ്റ്റഡിയിലെടുത്തത്. ഒരേസമയം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി ഇവരെ പിടികൂടി യുഎപിഎ ചുമത്തിയാണ് ജയിലിലടച്ചത്. മലയാളികള്‍ ഉള്‍പ്പെടെ നൂറിലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായുള്ള വേട്ടയാടാലാണ് ഇതെന്ന് പിന്നീട് വ്യക്തമായി.

അതേസമയം, രണ്ടു വര്‍ഷമായിട്ടും മാരക രോഗംകാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് പോലും ജാമ്യം നല്‍കാന്‍ തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെയും എന്‍ഐഎയുടെയും എതിര്‍പ്പുകളാണ് ഇതിനുപിന്നില്‍. സുപ്രിം കോടതി തന്നെ പലപ്പോഴും ജാമ്യമാണ് നിയമം, ജയില്‍ അപവാദമാണെന്ന് എന്ന് പ്രസ്താവിക്കുകയും പല കേസുകളിലും ജാമ്യം അനുവദിക്കുകയും ചെയ്തിട്ടും ഇവരുടെ കാര്യത്തില്‍ നീതി അകലുകയാണ്. പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പട്ന സ്വദേശിക്ക് സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നു. മാത്രമല്ല, കേരള, മദ്രാസ്, തെലങ്കാന ഹൈക്കോടതികളും


ഇതേ കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് പലഘട്ടങ്ങളിലായി ജാമ്യം അനുവദിച്ചിട്ടുണ്ട്.അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഐടി വിദഗ്ധര്‍, മതപണ്ഡിതന്മാര്‍, ഗ്രന്ഥകാരന്‍മാര്‍, അഭിഭാഷകര്‍, അക്കാദമികര്‍, ബുദ്ധിജീവികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി സാധാരണക്കാര്‍ വരെയുള്ള ജീവിതത്തിലെ നാനാതുറകളില്‍ പെട്ടവരാണ് ഇപ്പോഴും ജയിലുകളില്‍ കഴിയുന്നത്. അര്‍ബുദവും പാര്‍ക്കിന്‍സണും തുടങ്ങി രോഗപീഡകളാല്‍ പ്രയാസം നേരിടുന്നവരാണ് പലരും. സംഘപരിവാരം ഉന്നയിക്കുന്ന വ്യാജവാദങ്ങള്‍ അതേപടി അച്ചടിച്ചുനിരത്തിയ എന്‍ഐഎയുടെ റിമാന്റ് റിപോര്‍ട്ടുകളാണ് ജയില്‍വാസം നീണ്ടുപോവാന്‍ കാരണം. തങ്ങള്‍ സമര്‍പ്പിച്ച വാദങ്ങള്‍ തെളിയിക്കുന്നതിനു പകരം കള്ളപ്പണക്കേസ് ഉള്‍പ്പെടെയുള്ളവ കൂട്ടിച്ചേര്‍ത്ത് ജയില്‍വാസം അനന്തമായി നീട്ടാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. ഫാ. സ്റ്റാന്‍സ്വാമിയെ പോലുള്ളവരുടെ സ്ഥാപനവല്‍കൃത കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അതേരീതിയിലാണ് എന്‍ഐഎയും കേന്ദ്ര അന്വേഷണ ഏജന്‍സികളും മലയാളികള്‍ ഉള്‍പ്പെട്ട പ്രസ്തുത കേസിലും തുടരുന്നതെന്ന ആക്ഷേപം ശക്തമാവുന്നുണ്ട്.





Tags:    

Similar News