വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Update: 2023-02-22 15:56 GMT

ജറുസലേം: ഫലസ്തീനിലെ വെസ്റ്റ് ബാങ്ക് മേഖലയില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 102 പേര്‍ക്ക് പരിക്കേറ്റു. 82 പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ ആറ് പേരുടെ ആരോഗ്യനില ഗുരുതരമാണ്. നാബ്ലസ് പട്ടണത്തില്‍ ഇസ്രായേല്‍ സേന നടത്തിയ റെയ്ഡിനിടെയാണ് ഫലസ്തീന്‍ വംശജര്‍ കൊല്ലപ്പെട്ടത്. ഹോസാം ഇസ്‌ലിം, മുഹമ്മദ് അബ്ദുല്‍ ഗനി എന്നീ ഫലസ്തീനിയന്‍ പോരാളികളെ പിടികൂടാനുള്ള റെയ്ഡിനായെത്തിയ ഇസ്രായേല്‍ സേന പൊതുജനത്തിന് നേരേ നിറയൊഴിക്കുകയായിരുന്നു.

കവചിത വാഹനങ്ങളിലെത്തിയ ഇസ്രായേല്‍ സേന നാബ്ലസ് പട്ടണത്തിലെ വീട് വളഞ്ഞ് റെയ്ഡ് നടത്തുന്നതിനിടെയാണ് ജനങ്ങള്‍ കൊല്ലപ്പെട്ടത്. ലയണ്‍സ് ഡെന്‍, ബലാറ്റ ബ്രിഗേഡ് എന്നീ സായുധ സംഘടനകള്‍ ഇസ്രായേല്‍ സേനയ്‌ക്കെതിരേ പ്രത്യാക്രമണം നടത്തിയതോടെ നഗരം യുദ്ധകളമായി മാറി. ഇസ്രായേല്‍ സേനയുടെ കവചിത വാഹനങ്ങള്‍ക്ക് നേരേ ജനങ്ങള്‍ കല്ലേറ് നടത്തിയിരുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിട്ടില്ല. നാബ്ലസ് പട്ടണത്തില്‍ ഒരു ഓപറേഷന്‍ നടത്തുകയാണെന്ന് മാത്രമാണ് അധികൃതര്‍ നല്‍കിയ വിവരം. ഇസ്രായേല്‍ സൈനികര്‍ ഏകപക്ഷീയമായി വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ വിവരിച്ചതായി നബ്‌ലസില്‍ നിന്ന് റിപോര്‍ട്ട് ചെയ്ത അല്‍ ജസീറയുടെ നിദ ഇബ്രാഹിം പറഞ്ഞു.

Tags:    

Similar News