വിവേകത്തിന്റെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് പ്രമുഖ ചലച്ചിത്രനടന്‍ പ്രകാശ് ബാരെ

കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റിയുടെ മോഹനം 2020 അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ.

Update: 2020-03-01 13:08 GMT

മാള (തൃശൂര്‍): ലോകം മുഴുവന്‍ അക്രമാസക്തതയുടെയും നിലവാരത്തകര്‍ച്ചയുടെയും ശബ്ദങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ വിവേകത്തിന്റെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് പ്രമുഖ ചലച്ചിത്രനടന്‍ പ്രകാശ് ബാരെ. കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റിയുടെ മോഹനം 2020 അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. വമ്പന്‍ ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ജനവിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നതില്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നത് കാണാതിരുന്നുകൂട.

എന്നാല്‍, നല്ല സിനിമകള്‍ ഒറ്റപ്പെട്ട വിവേകത്തിന്റെ ശബ്ദങ്ങളാണ്. അവ കാണാനുള്ള അവസരമാണ് ഫിലിം ഫെസ്റ്റിവലുകള്‍ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ചലച്ചിത്രമേളകളുടെ സാംസ്‌കാരികമൂല്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, നടി സോണിയ ഗിരി എന്നിവര്‍ ചേര്‍ന്ന് പ്രകാശ് ബാരെക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

തുമ്പൂര്‍ ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. ആന്റണി ഈസ്റ്റ്മാന്‍, ഗ്രാമപ്പഞ്ചായത്തംഗം അജിത സുബ്രമണ്യന്‍, പി ടി വില്‍സന്‍, വടക്കേടത്ത് പത്മനാഭന്‍, പി കെ കിട്ടന്‍, വി ആര്‍ മനുപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ബാബാ സാഹേബ് അംബേദ്കര്‍ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ സഹകരണത്തോടെ മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിലും ഗ്രാമികയിലുമായാണ് ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നത്. 

Tags:    

Similar News