17 വയസുകാരിയുടെ മരണം കൊലപാതകമോ?; ദുരൂഹത ആരോപിച്ച് ദൃക് സാക്ഷി

Update: 2024-02-22 09:59 GMT
17 വയസുകാരിയുടെ മരണം കൊലപാതകമോ?;  ദുരൂഹത ആരോപിച്ച് ദൃക് സാക്ഷി

മലപ്പുറം: എടവണ്ണപ്പാറയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തല്‍. പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസി ജുവൈരിയ പറഞ്ഞു. പുഴയില്‍ ചാടി 17വയസുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെങ്കില്‍ മൃതദേഹം പൊങ്ങാനുള്ള സമയം ആയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുവൈരിയ പറഞ്ഞു. മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മുങ്ങാനുള്ള വെള്ളമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്.

    മലപ്പുറം എടവണ്ണപ്പാറയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാത്തെ അധ്യാപകന്‍ അറസ്റ്റിലായിരുന്നു. ഊര്‍ക്കടവില്‍ കരാത്തെസ്ഥാപനം നടത്തുന്ന സിദ്ദീഖ് അലിയെയാണ് വാഴക്കാട് പോലിസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി നല്‍കിയിരുന്നു. പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. സിദ്ദീഖ് അലി നേരത്തെയും പോക്‌സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം രാത്രി ഏഴോടെ 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലിസ് അന്വേഷണം തുടരുകയാണ്. മൃതദേഹം കണ്ടെടുത്ത സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തലോടെ മരണത്തില്‍ ദുരൂഹതയേറുകയാണ്.

Tags:    

Similar News