ഇസ്രായേലി സൈനിക ക്യാംപ് ആക്രമിച്ച് വന്യജീവി; നിരവധി സൈനികര്‍ക്ക് പരിക്ക്

Update: 2025-03-24 14:28 GMT
ഇസ്രായേലി സൈനിക ക്യാംപ് ആക്രമിച്ച് വന്യജീവി; നിരവധി സൈനികര്‍ക്ക് പരിക്ക്

തെല്‍അവീവ്: ഈജിപ്ത് അതിര്‍ത്തിയിലെ നെഗേവ് മരുഭൂമിയിലെ ഇസ്രായേലി സൈനിക ക്യാംപില്‍ വന്യജീവി ആക്രമണം. നിരവധി സയണിസ്റ്റ് സൈനികര്‍ക്ക് പരിക്കേറ്റു. കരകല്‍ എന്ന് അറിയപ്പെടുന്ന ഡെസെര്‍ട്ട് ലിങ്‌സാണ് ആക്രമണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച മൗണ്ട് ഹാരിഫിലാണ് സംഭവം. ആക്രമണം നടത്തിയ ലിങ്‌സിനെ ഇസ്രായേലി സൈനികര്‍ കഷ്ടപ്പെട്ട് പിടികൂടി പരിശോധനകള്‍ക്കായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

ആക്രമണം നടത്തിയ ലിങ്‌സ് ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ചിലര്‍ പരിഹസിച്ചു. അരലക്ഷത്തില്‍ അധികം ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രായേലി സൈനികരെ ആക്രമിച്ചതിന് നിരവധി പേര്‍ ലിങ്‌സിനെ അഭിനന്ദിച്ചു. ലോകത്തെ മുസ്‌ലിം രാജ്യങ്ങള്‍ എല്ലാം കൂടി ചെയ്തതിനാല്‍ കൂടുതല്‍ ആക്രമണം ഒരു ലിങ്‌സ് ഇസ്രായേലിനോട് ചെയ്‌തെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ലിങ്‌സിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുമിട്ടു. ആറ് ദശലക്ഷം ലിങ്‌സുകളെ കൊല്ലാതെ ഇസ്രായേല്‍ വെറുതെയിരിക്കില്ലെന്നും ചിലര്‍ പറഞ്ഞു.

ചില ഈജിപ്തുകാര്‍ ലിങ്‌സിന്റെ പൗരാണിക പ്രാധാന്യവും എടുത്തുകാട്ടി. പാമ്പുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന മാഫ്‌ഡെറ്റ് ദേവതയുടെ സന്തതസഹചാരിയാണ് ലിങ്‌സെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചെറിയ എലികളെയും മറ്റും പിടികൂടി തിന്നുന്ന ലിങ്‌സ് എന്തുകൊണ്ട് ഇസ്രായേലി സൈനികരെ ആക്രമിച്ചു എന്നത് ദുരൂഹമായി തുടരുകയാണ്.

ഇത് ആദ്യമായല്ല ഇസ്രായേലി സൈനികര്‍ വനത്തിലും മരുഭൂമിയിലും ജീവികളാല്‍ ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ മേയ് 12ന് ഇസ്രായേലി സൈനികരുടെ ടാങ്ക് കടന്നല്‍ക്കൂട്ടില്‍ കയറിയതിനെ തുടര്‍ന്ന് 12 പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ ഒരാള്‍ ഐസിയുവിലുമായി.

Similar News