സർക്കാർ ഉദ്യോഗസ്ഥർ ആര്‍എസ്എസ്സിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് നീക്കി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ദീര്‍ഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
58വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഭരണഘടനാവിരുദ്ധ ഉത്തരവ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചു. പാര്‍ലമെന്റില്‍ 1966ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്. ലക്ഷങ്ങള്‍ അണിനിരന്ന പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ പോലിസ് വെടിവെപ്പില്‍ നിരവധിപേര്‍ മരിച്ചു. തുടര്‍ന്ന് ഇന്ദിരാഗാന്ധിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കിക്കൊണ്ട് ഉത്തരവിട്ടതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ നേതാവായ പ്രിയങ്ക ചതുര്‍വേദി നടപടിയില്‍ പ്രതിഷേധമറിയിച്ചു. ഉത്തരവോടുകൂടി ഇഡി, സിബിഐ, ഐടി എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംഘിയാണെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാമെന്ന് അവര്‍ പറഞ്ഞു.