കൊല്ലത്ത് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ച സംഭവം; വിവാഹം മുടങ്ങിയതിലെ പകയാണ് കാരണമെന്ന് പോലിസ്
കൊല്ലം: ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നതിന് കാരണം സഹോദരി വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന്റെ പകയെന്ന് പോലിസ്. കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും തമ്മിലുള്ള വിവാഹം നടത്താമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇത് വൈരാഗ്യത്തിന് കാരണമായെന്ന് പോലിസ് പറയുന്നു.
തേജസിന്റെയും ഫെബിന്റെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമുണ്ടെന്നു പോലിസ് പറയുന്നു. ഫെബിന്റെ സഹോദരിയും തേജസും എഞ്ചിനിയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ഇരുവരും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. തുടര്‍ന്ന് ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. രണ്ടുപേരും പരീക്ഷയെഴുതിയെങ്കിലും യുവതിക്കു മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പോലിസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. അതിനുശേഷം യുവതി ബന്ധം വിഛേദിച്ചു. പലപ്രാവശ്യം ഇതേച്ചൊല്ലി തേജസ് ഫെബിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്ന് പോലിസ് പറയുന്നു.
തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത കാറില്‍ ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. കൈയ്യില്‍ കത്തി കരുതിയിരുന്ന തേജസ്, ബുര്‍ഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും കൈയ്യില്‍ കരുതിയിരുന്നു. അപ്പോഴാണ് ഫെബിനെ കണ്ടത്. ഇതോടെ കത്തിയെടുത്തു കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും കുത്തേറ്റു. ആക്രമണത്തിന് ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി ജീവനൊടുക്കി. കാറില്‍ രക്തം പടര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ഡിസ്ട്രിക്ട് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ് തേജസ്.