വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; കൊലപാതകി ട്രെയ്‌നിനു മുന്നില്‍ ചാടി മരിച്ചു
കൊല്ലം: ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസി(22)നെയാണ് തേജസ് രാജ് (22)എന്നയാള്‍ കുത്തിക്കൊന്നത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. പര്‍ദ്ദ ധരിച്ചാണ് തേജസ് രാജ് വീട്ടിലെത്തിയത്.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിനു പിന്നാലെ ഓവർ ബ്രിജിനു സമീപമെത്തിയ തേജസ് കൈ ഞരമ്പ് മുറിക്കുകയും അതുവഴി വന്ന ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കുകയുമായിരുന്നു. റെയിൽവേ ട്രാക്കിനു സമീപം നിർത്തിയിട്ട നിലയിൽ കാറും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ ട്രെയിൻ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.