മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന ബിജെപിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം

Update: 2024-10-16 11:52 GMT

ന്യൂഡല്‍ഹി

മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന് താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ പാവപ്പെട്ട മുസ്‌ലിം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനാല്‍ ഈ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന ധനസഹായം നിര്‍ത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും എന്‍സിപിസിആര്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു.എല്ലാ കുട്ടികള്‍ക്കും തുല്യമായ വിദ്യാഭ്യാസ അവസരങ്ങള്‍ക്കായാണ് ഞങ്ങള്‍ വാദിക്കുന്നതെന്നും കനൂംഗോ പറഞ്ഞു.ന്യൂനപക്ഷ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന ബിജെപിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

''ഞങ്ങള്‍ ഒരിക്കലും മദ്‌റസകള്‍ അടച്ചുപൂട്ടണമെന്ന് വാദിച്ചിട്ടില്ല. ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പോലും വിദ്യാഭ്യാസം നല്‍കണം എന്നതാണ് ഞങ്ങളുടെ നിലപാട്.മുസ്‌ലിംകളുടെ ശാക്തീകരണത്തെ ഭയക്കുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്. ഇവര്‍ ശാക്തീകരിക്കപ്പെട്ടാല്‍ തുല്യഅവകാശവും ഉത്തരവാദിത്തങ്ങളും ആവശ്യപ്പെടുമെന്നാണ് അവരുടെ ഭയം'' കനൂംഗോ പറഞ്ഞു.

കുട്ടികള്‍ക്ക് സാധാരണ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഭരണകൂടത്തിന് അതിന്റെ ബാധ്യതകള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ സാധിക്കില്ല. എന്തിനാണ് നമ്മുടെ പാവപ്പെട്ട കുട്ടികളെ സ്‌കൂളുകള്‍ക്ക് പകരം മദ്‌റസകളില്‍ പഠിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത്. ഈ നയം അവരുടെ മേല്‍ അന്യായ ഭാരം നല്‍കുകയാണെന്ന് പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തില്‍നിന്നുള്ള മുന്‍ വിദ്യാഭ്യസ മന്ത്രിമാരെയും കനൂംഗോ കുറ്റപ്പെടുത്തി. ഈ മന്ത്രിമാര്‍ മദ്‌റസകള്‍ക്ക്‌ ഊന്നല്‍ നല്‍കുകയും സാധാരണ വിദ്യാഭ്യാസത്തെ  നിരുല്‍സാപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസത്തിനുള്ള മൗലികമായ അവകാശമാണ് നിഷേധിച്ചതെന്നും കനൂംഗോ പറഞ്ഞു.

Tags:    

Similar News