കോര്‍പറേഷന്‍ ഓഫിസിന് മുകളില്‍ക്കയറി ബിജെപി കൗണ്‍സിലര്‍മാര്‍, സംഘര്‍ഷം; പോലിസിന് നേരേ കസേരയേറ്

Update: 2022-11-14 07:46 GMT
കോര്‍പറേഷന്‍ ഓഫിസിന് മുകളില്‍ക്കയറി ബിജെപി കൗണ്‍സിലര്‍മാര്‍, സംഘര്‍ഷം; പോലിസിന് നേരേ കസേരയേറ്

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് ആറാം ദിവസവും കോര്‍പറേഷനില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം. മേയറുടെ രാജിയാവശ്യപ്പെട്ട് നഗരസഭയിലേക്ക് വിവിധ സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ചു. ഇത് പോലിസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. സമരക്കാരിലൊരാള്‍ പോലിസുകാര്‍ക്ക് നേരേ കസേര വലിച്ചെറിയുകയും ചെയ്തു. അതിനിടെ, നഗരസഭാ ഓഫിസിന് മുകളില്‍ കയറി ബിജെപി പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും പ്രതിഷേധിച്ചു.

നഗരസഭാ ഭരണസമിതി പിരിച്ചുവിടുക എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങള്‍ക്കിടെ പോലിസ് സംരക്ഷണയില്‍ മേയര്‍ ഓഫിസിലെത്തി. മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും പ്രതിഷധവുമായെത്തി. ഇവരും പോലിസും തമ്മില്‍ കോര്‍പറേഷന്‍ പരിസരത്ത് ഉന്തും തള്ളുമുണ്ടായി. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പോലിസിനു നേരേ കല്ലേറുണ്ടായി. തുടര്‍ന്ന് മേയറുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫിസിലെ ഗേറ്റിനു മുന്നില്‍ തടിച്ചുകൂടി.

ഓഫിസിനുള്ളിലേക്ക് തള്ളിക്കയറാനുള്ള ശ്രമം പോലിസ് ഇടപെട്ട് തടയുകയായിരുന്നു. കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തീരുമാനം. കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ പ്രതിപക്ഷം ഇന്നലെ തള്ളിയിരുന്നു. അതേസമയം, ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണ റിപോര്‍ട്ട് ഉന്നത പോലിസ് മേധാവിക്ക് ഉടന്‍ കൈമാറും.

അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം കൂടുതല്‍ പേരുടെ മൊഴിയെടുക്കും. സത്യഗ്രഹ സമരം തുടരുന്ന കോണ്‍ഗ്രസ് സമരരീതി കൂടുതല്‍ കടുപ്പിക്കും. സമരം സംസ്ഥാന വ്യാപകമാക്കാനാണ് ബിജെപി തീരുമാനം. സമാന്തരമായി അന്വേഷണം നടത്തുന്ന വിജിലന്‍സ് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ വിജിലന്‍സും ശരിവയ്ക്കാനാണ് സാധ്യത.

Tags:    

Similar News