പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ
കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ ഇതര സംസ്ഥാനക്കാരന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സരിഫുള്‍ ഇസ്ലാം ഷെയ്ക്കാണ് പോലിസിന്റെ പിടിയിലായത്. തണ്ടേക്കാട് ജംഗ്ഷന് സമീപം ഇയാള്‍ നടത്തിയിരുന്ന പച്ചക്കറിക്കടയുടെ മറവിലാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. ഇയാളില്‍ നിന്ന് വില്‍പനയ്ക്കായി സൂക്ഷിച്ച 2 മുക്കാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു.
കോട്ടയത്ത് കഴിഞ്ഞ ദിവസം 2.5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ സച്ചിന്‍ കുമാര്‍ സിങ് എന്നയാളാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡില്‍ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവും ഇയാളില്‍ നിന്ന് പിടികൂടി. പാലാ ടൗണില്‍ പച്ചക്കറി കടയില്‍ ജോലി ചെയ്യുകയായിരുന്നു സച്ചിന്‍ കുമാര്‍ സിങ്. ഇയാളുടെ കഞ്ചാവ് വില്‍പന സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ആഴ്ചകളായി എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.