വ്യാപക റെയ്ഡ് എന്ന വാര്‍ത്ത അടിസ്ഥാന രഹിതം: എം എം താഹിര്‍

Update: 2025-03-20 10:15 GMT
വ്യാപക റെയ്ഡ് എന്ന വാര്‍ത്ത അടിസ്ഥാന രഹിതം: എം എം താഹിര്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. സംസ്ഥാനത്ത് കോട്ടയം ജില്ലയില്‍ ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ മാത്രമാണ് വ്യാഴാഴ്ച ഇഡിയുടെ പരിശോധന നടന്നത്. അവിടെ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഇഡി തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ പാലക്കാട് നടന്ന റെയ്ഡ് ഒരു പ്രവാസി വ്യവസായിയുടെ വീട്ടിലാണെന്നാണ് ചില ചാനലുകള്‍ തന്നെ റിപോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ് എന്ന തരത്തില്‍ ചില ചാനലുകള്‍ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലൂടെ ഇഡിയുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹത സംബന്ധിച്ച് പൗരസമൂഹം ചര്‍ച്ചചെയ്തുവരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍തിരേ ഇഡി രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷയില്‍ കലാശിച്ചതെന്ന പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍, മോദി ഭരണകാലത്ത് ഇഡി യെ ദുരുപയോഗം ചെയ്തതിന്റെ കൃത്യമായ തെളിവാണ്. ഇഡിയെ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ഒതുക്കാനും വരുതിയിലാക്കാനുമുള്ള ഉപകരണമായി കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന വിവരം തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും സത്യം മറച്ചുവെച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News