പച്ചീരി ജലദുര്‍ഗ ക്ഷേത്രത്തില്‍ വീണ്ടും മോഷണം; പണവും സിസിടിവി ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നു

ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പുളിക്കല്‍ ഉണ്ണികൃഷ്ണന്റെ പരാതി പ്രകാരം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Update: 2021-12-16 04:45 GMT

പെരിന്തല്‍മണ്ണ: മണ്ണാര്‍മല പച്ചീരി ജലദുര്‍ഗദേവി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. സിസിടിവി ഹാര്‍ഡ് ഡിസ്‌ക്, മോണിറ്റര്‍, പണം എന്നിവ കവര്‍ന്നു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പുളിക്കല്‍ ഉണ്ണികൃഷ്ണന്റെ പരാതി പ്രകാരം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബുധനാഴ്ച രാവിലെ ആറ് മണിയോടെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. മൂന്ന് സിസിടിവി കാമറകള്‍ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രമുറ്റത്ത് സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. ഓടുകള്‍ ഇളക്കിനീക്കിയാണ് കള്ളന്‍ അകത്ത് പ്രവേശിച്ചിരിക്കുന്നത്.

മൂന്ന് മാസം മുമ്പ് ഇതേ ക്ഷേത്രത്തില്‍ നടന്ന മോഷണത്തെ തുടര്‍ന്ന് പോലിസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിസിടിവി സ്ഥാപിച്ചത്. എന്നാല്‍, സിസിടിവി ഹാര്‍ഡ് ഡിസ്‌കും കള്ളന്‍ മോഷ്ടിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ്, മേലാറ്റൂര്‍ സിഐ ഷിജോ തങ്കച്ചന്‍, മലപ്പുറത്തു നിന്നുള്ള ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് വിഭാഗം എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി.

Tags:    

Similar News