കള്ളക്കുറിച്ചി ദുരന്തത്തില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതിനെതിരെ ഹരജി

Update: 2024-07-06 06:18 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഹരജി. മുഹമ്മദ് ഗൗസ് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

' മരിച്ചത് വിഷമദ്യം കഴിച്ചവരാണ്. അല്ലാതെ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹിക പ്രവര്‍ത്തകരോ അല്ല. അനധികൃത മദ്യം കഴിച്ച് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തവരാണ്,' ഹരജിയില്‍ പറയുന്നു. ഹരജിയില്‍ വാദം കേട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍ മഹാദേവനും ജസ്റ്റിസ് മുഹമ്മദ് ഷഫീഖും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, നഷ്ടപരിഹാര തുക ഉയര്‍ന്നതാണെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസിന്റെ കൂടുതല്‍ വാദം കേള്‍ക്കുമെന്നും വാക്കാല്‍ വ്യക്തമാക്കി. അനധികൃത മദ്യം കഴിക്കുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. അനധികൃത മദ്യം കഴിക്കുകയും അതുവഴി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യുകയും തല്‍ഫലമായി മരണത്തിന് കീഴടങ്ങുകയും ചെയ്തവരോട് ഭരണകൂടം കരുണ കാണിക്കേണ്ടതില്ലെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

അപകടത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാവൂ എന്നും സ്വന്തം സന്തോഷത്തിനായി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തവര്‍ക്ക് നല്‍കരുതെന്നും ആവശ്യപ്പെടുന്നു. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് യുക്തിരഹിതവും ഏകപക്ഷീയവുമാണെന്നും അനധികൃത മദ്യം ഉപയോഗിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കണമെന്നും അവരെ ഇരകളായി കണക്കാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തീപിടിത്തത്തിലോ മറ്റേതെങ്കിലും അപകടത്തിലോ ഇരയായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കുറഞ്ഞ നഷ്ടപരിഹാരം അനുവദിക്കുകയും അതേ സമയം വ്യാജമദ്യ ദുരന്തത്തില്‍ വലിയ തുക അനുവദിക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഹരജിക്കാരന്‍ ചോദിച്ചു.

ഇതുവരെ 56 പേരാണ് വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചത്. നിരവധി പേര്‍ തമിഴ്‌നാട്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുമുണ്ട്. കഴിഞ്ഞ മാസം കള്ളക്കുറിച്ചിയിലെ കരുണപുരത്താണ് മദ്യദുരന്തമുണ്ടായത്.




Tags:    

Similar News