ബലാല്‍സംഗക്കേസ്; സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്തു

എന്നാല്‍ സിദ്ദിഖ് അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെന്നാണ് റിപോര്‍ട്ടുകള്‍

Update: 2024-10-12 08:54 GMT

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ സിദ്ദിഖിനെ വീണ്ടും ചോദ്യം ചെയ്തു. ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ സിദ്ദിഖ് അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെന്നാണ് റിപോര്‍ട്ടുകള്‍. പരാതിക്കാരിക്കെതിരായ തെളിവുകള്‍ ഹാജരാക്കിയില്ല. ബാങ്ക് രേഖകള്‍ മാത്രമാണ് സിദ്ദിഖ് പോലിസിനു മുന്നില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലില്‍ മൊഴി ആവര്‍ത്തിക്കുകയായിരുന്നു സിദ്ദിഖ്.

രേഖകള്‍ ഇന്ന് ഹാജരാക്കുമെന്ന് കഴിഞ്ഞ ചോദ്യംചെയ്യലില്‍ അറിയിച്ചിരുന്നു. 2016-17 കാലഘട്ടത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ഐപാഡും കാമറയും ഇപ്പോള്‍ കൈവശമില്ലെന്നാണ് സിദ്ദിഖ് അന്വേഷണസംഘത്തോട് പറഞ്ഞത്. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ സിദ്ദിഖില്‍നിന്ന് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ശേഖരിച്ചത്.സിദ്ദിഖിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം സുപ്രിംകോടതിയെ സമീപിക്കും. ഇന്ന് ഒന്നര മണിക്കൂര്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനും പോലിസ് നീക്കം നടത്തുന്നുണ്ട്.

Tags:    

Similar News