
തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. ശിക്ഷാവിധി 20ന് പ്രഖ്യാപിക്കും.കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമേ ഉള്ളൂ എന്ന് പ്രതിഭാഗം വാദിച്ചു. ഗ്രീഷ്മയെ ബന്ധത്തിന്‍നിന്ന് പുറത്തു വിടാന്‍ ഷാരോണ്‍ തയ്യാറായിരുന്നില്ലെന്നും സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
ഒരു സ്ത്രീക്ക് സഹിക്കാന്‍ പറ്റാത്ത പെരുമാറ്റമായിരുന്നു ഷാരോണിന്റേത്. അതുകൊണ്ടാണ് കൊലപാതകം നടത്തിയത് എന്നും ഇതില്‍ ആസുത്രണം ഇല്ല എന്നും പ്രതിഭാഗം പറഞ്ഞു. ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലം ഉണ്ടായിരുന്നു. ഷാരോണിന് ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശമുണ്ടായിരുന്നു. അതിനു വേണ്ടിയാണ് ഗ്രീഷ്മയുടെ വീട്ടിലെത്തിയത് എന്നതടക്കമുള്ള വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു.
എന്നാല്‍ ഗ്രീഷ്മക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണെന്നുമാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. ഗ്രീഷ്മക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ച കോടതിക്ക്, പ്രതി ആവശ്യം എഴുതി നല്‍കി. തനിക്ക് തുടര്‍ന്നു പഠിക്കണമെന്നും ശിക്ഷാ ഇളവ് വേണമെന്നുമായിരുന്നു ഗ്രീഷ്മയുടെ ആവശ്യം.
ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയാലായിരുന്നു വാദം പൂര്‍ത്തിയായത്. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം കൊടുത്തു, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. തെളിവ് നശിപ്പിച്ചതിനാണ് നിര്‍മലകുമാരന്‍ നായരെ ശിക്ഷിക്കുക. 2022 ഒക്ടോബര്‍ 14ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് ഷാരോണ്‍രാജ് മരിച്ചത്.