പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തി; പുരോഹിതന്‍ നരസിംഹാനന്ദിനെതിരെ കേസെടുത്തു

Update: 2024-10-04 11:17 GMT

ലഖ്‌നോ: പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തു. സെപ്തംബര്‍ 29 ന് ഗാസിയാബാദില്‍ ഒരു പ്രസംഗത്തിനിടെയാണ് നരസിംഹാനന്ദ നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയത്. ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് മുമ്പ് അറസ്റ്റിലായ നരസിംഹാനന്ദ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് പേരുകേട്ടയാളാണ്. മുമ്പും നബിക്കെതിരേ ഇടയാള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, പ്രധാനമന്ത്രി മോദി എന്നിവരുള്‍പ്പെടെയുള്ള മറ്റ് വ്യക്തികളെ കുറിച്ചും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. മുന്‍കാല പ്രസംഗത്തില്‍ സവര്‍ക്കര്‍, ശിവജി തുടങ്ങിയ ചരിത്രപുരുഷന്മാരെ പരാമര്‍ശിച്ചുകൊണ്ട് നരസിംഹാനന്ദ 'അഖണ്ഡ ഹിന്ദു രാഷ്ട്ര'ത്തിനായുള്ള സ്വപ്നം ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കരുതെന്നും ഹിന്ദുത്വം മക്കയിലെത്തുന്നത് വരെ നീട്ടണമെന്നും കഅബയ്ക്ക് താഴെ ശിവക്ഷേത്രമുണ്ടെന്നും പറഞ്ഞിരുന്നു. ഇസ്രായേലിനെ സഹായിക്കാന്‍ 1,000 പിന്തുണക്കാരുമായി അവിടേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി.

Tags:    

Similar News