ഓടയില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Update: 2024-07-07 10:29 GMT

ഗുവാഹത്തി: ഓടയില്‍ വീണു കാണാതായ മകന് വേണ്ടി മൂന്നുദിവസമായുള്ള പിതാവ് ഹീരാലാലിന്റെ കാത്തിരിപ്പു വിഫലം.എട്ടു വയസുകാരന്‍ അഭിനാഷിന്റെ മൃതദേഹം കണ്ടെത്തി. പ്രളയത്തില്‍ മുങ്ങിയ അസമിലെ ഗുവാഹത്തിയിലെ ജ്യോതി നഗറില്‍ വ്യാഴാഴ്ചയാണ് ഹീരാലാലിന്റെ മകന്‍ അഭിനാഷിനെ ഓടയില്‍ വീണു കാണാതായത്. ജ്യോതി നഗറില്‍നിന്ന് 4 കിലോമീറ്റര്‍ അകലെ രാജ്ഗഡില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കാണാതായതുമുതല്‍ മൃതദേഹം കണ്ടെത്തുന്നതു വരെ മകനുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു ഹീരാലാല്‍. ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും നീക്കി തന്റെ മകനെ തിരയാന്‍ ഹീരാലാലിന്റെ പക്കലുണ്ടായിരുന്നത് ഒരു ഇരുമ്പുദണ്ഡ് മാത്രമായിരുന്നു. പകല്‍ മുഴുവന്‍ തിരഞ്ഞ് രാത്രി കടവരാന്തയിലിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു അദ്ദേഹം.

ഹീരാലാലും മകന്‍ അഭിനാഷും വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് സ്‌കൂട്ടറില്‍ തിരിച്ചുപോകുമ്പോഴാണ് കനത്തമഴയ്ക്കിടെ വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഓടയിലേക്ക് അഭിനാഷ് വീണത്. മകന്റെ കൈ ഉയരുന്നത് കണ്ട് ഓടയിലേക്ക് എടുത്തുചാടിയെങ്കിലും പിടിത്തം കിട്ടിയില്ല. മൂന്നുദിവസത്തെ തിരച്ചിലിനിടെ അഭിനാഷിന്റെ ഒരു ചെരിപ്പു മാത്രമാണ് കണ്ടെത്താനായത്.




Similar News