വിനേഷ് ഫോഗട്ട് കര്‍ഷകസമര വേദിയില്‍; മറ്റാരും നമുക്കായി വരില്ലെന്ന് താരം

Update: 2024-08-31 09:23 GMT

ന്യൂഡല്‍ഹി: കര്‍ഷകസമര വേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. 200 ദിവസമായി കര്‍ഷകര്‍ പ്രതിഷേധമിരിക്കുന്നത് വേദനാജനകമാണെന്നും കര്‍ഷകരാണ് രാജ്യത്തെ നയിക്കുന്നതെന്നും വിനേഷ് പ്രതികരിച്ചു. എല്ലാവരും രാജ്യത്തെ പൗരന്‍മാരാണ്. അവരില്ലാതെ ഒന്നും സാധ്യമല്ല. ജനങ്ങള്‍ ഇങ്ങനെ തെരുവില്‍ ഇരുന്നാല്‍ രാജ്യം പുരോഗമിക്കില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ശംഭു അതിര്‍ത്തിയിലെത്തിയശേഷമായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രതികരണം. 'ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചത് എന്റെ ഭാഗ്യമാണ്. ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. അവകാശങ്ങള്‍ക്കായി നമ്മള്‍ നിലകൊള്ളണം, കാരണം മറ്റാരും നമുക്കായി വരില്ല.' വിനേഷ് ഫോഗട്ട് പറഞ്ഞു. കായിക താരത്തെ കര്‍ഷകര്‍ ഹാരമണിയിച്ചാണ് ആദരിച്ചത്. പ്രതിഷേധം സമാധാനപരമായും എന്നാല്‍ തീവ്രതയോടെയുമാണ് നടക്കുന്നതെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ പറഞ്ഞു. കേന്ദ്രം തങ്ങളുടെ ആവശ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരന്റി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Tags:    

Similar News