കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി മൂന്നാം തവണയും തള്ളി ഡല്‍ഹി ഹൈക്കോടതി

Update: 2024-04-04 09:20 GMT

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി മൂന്നാം തവണയും തള്ളി. ''ജനാധിപത്യം അതിന്റെ രീതിയ്ക്ക് തന്നെ നടക്കട്ടെ' എന്ന് പരാമര്‍ശിച്ചാണ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. സ്ഥാനത്ത് തുടരണോ എന്ന കെജ്രിവാള്‍ തന്നെ തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയും ജനുവരിയില്‍ കെജ്രിവാള്‍ അറസ്റ്റിലാകുന്നതിന് മുന്‍പും സമാനമായ ഹരജികള്‍ കോടതി തള്ളിയിരുന്നു. കെജ് രിവാളിനെ തന്റെ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയെ ഉപദേശിക്കാനും കോടതി വിസമ്മതിച്ചു. ഗവര്‍ണര്‍ക്ക് കോടതിയുടെ മാര്‍ഗനിര്‍ദേശം ആവശ്യമില്ല. ഗവര്‍ണറെ കോടതിക്ക് ഉപദേശിക്കാന്‍ സാധിക്കില്ല. നിയമപ്രകാരം ഗവര്‍ണര്‍ ചെയ്യേണ്ടതെന്തും സക്സേന ചെയ്യുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കെജ് രിവാളിനോട് രാജിവെക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കാനും ഹരജിക്കാരനോട് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് എഎപിയെ പിടിച്ചുകുലുക്കിയ മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായത്.






Similar News