വയനാട് ഉരുള്‍പൊട്ടിയിട്ട് 11ാം ദിവസം; നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

എസ്ഡിപി ഐ പഞ്ചായത്ത് സെക്രട്ടറി നൗഫലിന്റെ നേതൃത്വത്തിലുള്ള വോളന്റിയര്‍മാരാണ് സൂചിപ്പാറയില്‍ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Update: 2024-08-09 06:47 GMT

മുണ്ടക്കൈ: ഉരുള്‍പൊട്ടലില്‍ കാണാതായവരിലെ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി സൂചിപ്പാറ-കാന്തന്‍പാറ പ്രദേശത്തു നടത്തിയ തിരച്ചിലില്‍ കണ്ടെത്തി.എസ്ഡിപി ഐ വോളന്റിയര്‍മാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ കരിപ്പംപാറ ഭാഗത്തുനിന്നാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് എസ്ഡിപി ഐ പഞ്ചായത്ത് സെക്രട്ടറി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൂചിപ്പാറയില്‍ തിരച്ചില്‍ നടത്തിയത്. ഇനിയും കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ ഇവിടെയുണ്ടെന്നും ആദ്യമായാണ് ഇവിടെ രക്ഷാപ്രവര്‍ത്തകരെത്തുന്നതെന്നും നൗഫല്‍ പറഞ്ഞു.

    നാലു പൂര്‍ണ ശരീരങ്ങളും ഒരു മൃതദേഹത്തിന്റെ കാല്‍ മരത്തില്‍ കുടുങ്ങിയ നിലയിലുമാണു കണ്ടെത്തിയതെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയിലാണ്. 11 ദിവസത്തിനു ശേഷമാണു മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ദുര്‍ഘടമായ മേഖലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യും. കോട നിറഞ്ഞ വനമേഖലയായതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സം നേരിട്ടു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രാവിലെ 6 മുതല്‍ 11 വരെയാണു തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇതു നീണ്ടേക്കും. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ സംഘവും പങ്കാളികളാണ്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്.

ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ ജനല്‍ഭാഗം കണ്ടെത്തിയതോടെ എന്‍ഡിആര്‍എഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘം തിരച്ചിലിന്റെ നേതൃത്വം ഏറ്റെടുത്തു. ദുരിതബാധിതരും പ്രദേശവാസികളും തിരച്ചിലിന്റെ ഭാഗമായുണ്ട്. ജനലിന്റെ ഭാഗം കയര്‍ വലിച്ചുകെട്ടി നീക്കം ചെയ്തു. ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ വീടിനുള്ളില്‍ മനുഷ്യസാന്നിധ്യം ഉണ്ടോയെന്ന് അറിയാന്‍ പരിശോധന നടക്കുകയാണ്. മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കം ചെയ്തു.

Tags:    

Similar News