പൗരത്വ പ്രതിഷേധം: കേസെടുത്ത് പിന്തിരിപ്പിക്കാമെന്നത് പിണറായിയുടെ വ്യാമോഹം- പോപുലര്‍ ഫ്രണ്ട്

സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചുപറയുന്ന മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായി കേസെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. എല്‍ഡിഎഫ് ന്യൂനപക്ഷങ്ങള്‍ക്ക് ഒപ്പമാണെന്ന് പുറംമേനി നടിക്കുകയും മറുവശത്ത് പോലിസിനെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്ന പിണറായി വിജയന്റെ കാപട്യമാണ് ഇതിലൂടെ പുറത്തുവന്നത്.

Update: 2021-02-16 16:06 GMT
പൗരത്വ പ്രതിഷേധം: കേസെടുത്ത് പിന്തിരിപ്പിക്കാമെന്നത് പിണറായിയുടെ വ്യാമോഹം- പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ഭരണഘടന സംരക്ഷിക്കാനായി തെരുവിലിറങ്ങിയവര്‍ക്കെതിരേ കേസെടുത്ത് വിരട്ടി പിന്തിരിപ്പാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് വ്യാമോഹം മാത്രമാണെന്നും അതിനെ നേരിടുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരായ ജനകീയ ഹര്‍ത്താലിനെ പിന്തുണച്ചെന്നാരോപിച്ചാണ് 46 രാഷ്ട്രീയ, സാംസ്‌കാരിക, മതനേതാക്കള്‍ക്കെതിരേ കേരളാ പോലിസ് കേസെടുത്തത്. 2019 ഡിസംബര്‍ 17ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് കേസ്.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, എസ്‌വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി, എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആക്ടിവിസ്റ്റുകളായ ടി ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, കെ കെ ബാബുരാജ്, എന്‍ പി ചെക്കുട്ടി, തുടങ്ങിയ പ്രമുഖര്‍ക്കെതിരെയാണ് കോഴിക്കോട് ടൗണ്‍ പോലിസ് സമന്‍സ് അയച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചുപറയുന്ന മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായി കേസെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. എല്‍ഡിഎഫ് ന്യൂനപക്ഷങ്ങള്‍ക്ക് ഒപ്പമാണെന്ന് പുറംമേനി നടിക്കുകയും മറുവശത്ത് പോലിസിനെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്ന പിണറായി വിജയന്റെ കാപട്യമാണ് ഇതിലൂടെ പുറത്തുവന്നത്.

മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് ആര്‍എസ്എസ്സിനെ പ്രീണിപ്പിക്കാനാണെന്നതില്‍ സംശയമില്ല. സംഘപരിവാര നിലപാടുകള്‍ക്ക് വെള്ളവും വളവും നല്‍കുന്ന സിപിഎം നേതാക്കളുടെ കാപട്യം കേരള ജനത തിരിച്ചറിയുമെന്നതില്‍ സംശയമില്ല. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്ത രാഷ്ട്രീയ, സാംസ്‌കാരിക, മതനേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാവണമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News