
വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 4.9 തീവ്രതയില്‍ വീണ്ടും ഭൂകമ്പമുണ്ടായത് ദുരന്തത്തിന്റെ ആഴം കൂട്ടി. മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. റോഡുകളും പാലങ്ങളുമെല്ലാം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ചരിത്ര സ്മാരകങ്ങളും പൗരാണിക നഗരങ്ങളും നിലംപൊത്തി.
ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് ഓടിയതെന്ന് ഭൂചലനം നടക്കുമ്പോള്‍ മറകേഷിലുണ്ടായിരുന്ന കാസബ്ലാങ്ക നിവാസിയായ ഗന്നൂ നജെം എന്ന 80കാരി പറഞ്ഞു. മൊറോക്കോയില്‍ 120 വര്‍ഷത്തിനിടെ ഏറ്റവും നാശം വിതച്ച ഭൂകമ്പമാണ് ഇന്നലെ ഉണ്ടായതെന്ന് വിദഗ്ധര്‍ പറയുന്നു. വിനാശകരമായ ഭൂകമ്പങ്ങള്‍ അപൂര്‍വ്വമായ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ വേണ്ടത്ര മുന്‍കരുതലോടെ നിര്‍മിക്കുന്നില്ലെന്നും ഇത് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടുന്നുവെന്നും ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസര്‍ ബില്‍ മക്ഗുയര്‍ അഭിപ്രായപ്പെട്ടു.
മറകേഷിലെ തന്റെ കെട്ടിടത്തില്‍ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടതായി എഞ്ചിനീയറായ ഫൈസല്‍ ബദൂര്‍ പറഞ്ഞു. ഈ ഭൂകമ്പത്തിന്റെ തീവ്രതയില്‍ ഭയന്നുപോയതിനാല്‍ പലരും വീടിനുള്ളില്‍ തിരിച്ചുകയറാന്‍ പേടിച്ച് പുറത്ത് തങ്ങുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. കട്ടില്‍ പറന്നുപോകുന്നതുപോലെ തോന്നിയെന്ന് ഫ്രഞ്ച് പൌരനായ മൈക്കേല്‍ ബിസെറ്റ് പറഞ്ഞു. താന്‍ വസ്ത്രം പോലും ധരിക്കാന്‍ സമയമില്ലാതെ പുറത്തേക്ക് ഓടി. എല്ലായിടത്തും കേട്ടത് നിലയ്ക്കാത്ത അലമുറകളാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരി മിമി തിയോബോള്‍ഡ് കണ്ണീരോടെ പറഞ്ഞു.