ഗസ്സയിലെ ഏഴ് പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്; കൊല്ലപ്പെട്ടത് 232 ഫലസ്തീനികള്‍

Update: 2023-10-08 03:32 GMT

ഗസ്സ സിറ്റി: ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത് 232 ഫലസ്തീനികളാണ്. 1697 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചേയും ഗസ്സക്കു മേല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം തുടര്‍ന്നു. യഹ്യ അല്‍ സിന്‍വര്‍ ഉള്‍പ്പെടെ ഹമാസ് നേതാക്കളുടെ ഗസ്സ വസതികളിലും സൈന്യം ബോംബിട്ടു. ഇതിനു മറുപടിയായി തെല്‍അവീവിന് നേര്‍ക്ക് 150 ഓളം മിസൈലുകള്‍ ഹമാസ് തൊടുത്തുവിട്ടു. ചില മിസൈലുകള്‍ കെട്ടിടത്തില്‍ പതിച്ച് നാശനഷ്ടം ഉണ്ടായി. വിജയം വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേലും ഹമാസും വ്യക്തമാക്കി. ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇന്നലെ മാത്രം 450 ലേറെ പേരാണ് ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടത്. 3000 ല്‍ ഏറെ പേര്‍ക്ക് പരിക്കുണ്ട്? നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഗസ്സയിലെ ഏഴ് പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഈ മേഖലകളില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണത്തിന് ഒരുങ്ങുന്നതായാണ് സൂചന.

റോക്കറ്റാക്രമണത്തോടൊപ്പം ഇസ്രയേല്‍ പ്രദേശങ്ങളിലേക്ക് പോരാളികളെ അയച്ചും ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഹമാസ് ഇന്നലെ നടത്തിയ സൈനിക നടപടിയുടെ ആഘാതത്തില്‍ നിന്ന് ഇസ്രയേല്‍ നേതൃത്വം ഇനിയും മോചിതമായില്ല. ആക്രമണത്തില്‍ 250 പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 1100ന് മുകളിലാണ്.


ഇസ്രയേലിനുള്ളില്‍ ഇരുപതിലേറെ കേന്ദ്രങ്ങളില്‍ ഹമാസും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഹമാസ് പോരാളികള്‍ ബന്ദികളാക്കിയ നിരവധി സൈനികരെയും സാധാരണക്കാരെയും മോചിപ്പിക്കാനുള്ള ഇസ്രായേല്‍ സൈനികനീക്കം ഇനിയും വിജയിച്ചിട്ടില്ല. ഉയര്‍ന്ന ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നിരവധി സൈനികര്‍ തങ്ങളുടെ സുരക്ഷിത കസ്റ്റഡിയിലാണെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. അധിനിവേശ ശക്തിക്കെതിരെ നിര്‍ണായക പോരാട്ടം ആരംഭിച്ചതേയുള്ളൂവെന്നാണ് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ വ്യക്തമാക്കിയത്.





Tags:    

Similar News