പാക് ടീമില്‍ നിന്ന് പുറത്തായി ബാബര്‍ അസമും നസീം ഷായും ഷഹീന്‍ അഫ്രീഡിയും

Update: 2024-10-13 13:42 GMT

കറാച്ചി: പാക് ടീമില്‍ മോശം ഫോമില്‍ കളിക്കുന്ന ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പാകിസ്താന്‍ സ്‌ക്വാഡില്‍ നിന്നാണ് പ്രമുഖ താരങ്ങളെ പുറത്താക്കിയത്. ഷാന്‍ മസൂദ് നായകനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ടെസ്റ്റ് കളിച്ചില്ലെങ്കിലും ടീമിലുണ്ടായിരുന്ന മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനേയും അടുത്ത രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായാണ് ബാബറിനും ഷഹീനും ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തോല്‍വികളില്‍ നിന്ന് പാകിസ്താന്‍ ക്രിക്കറ്റിന് കരകയറേണ്ടതുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി. ഒക്ടോബര്‍ 15ന് മുള്‍ത്താനിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 24 മുതല്‍ റാവല്‍പിണ്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ മത്സരം പരാജയപ്പെട്ട പാകിസ്താന് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ പരമ്പര സ്വന്തമാക്കാന്‍ കഴിയൂ.

ഇംഗ്ലണ്ടിനെതിരായ രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്കുള്ള പാകിസ്താന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, അബ്ദുള്ള ഷെഫീക്ക്, ഹസീബുള്ളാഹ് (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്‌റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുരൈര, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നോമന്‍ അലി, സയീം ആയുബ്, സജിദ് ഖാന്‍, സല്‍മാന്‍ അലി ആഗ, സാഹിദ് മെഹ്‌മൂദ്.




Similar News