മുകേഷിനെ ഫോണില്‍ വിളിച്ചത് സി ഐടിയു നേതാവിന്റെ മകന്‍; പരാതിയില്ലെന്ന് കുട്ടിയും കുടുംബവും

Update: 2021-07-05 08:30 GMT

ഒറ്റപ്പാലം: ചലച്ചിത്ര താരവും ഇടത് എംഎല്‍എയുമായ മുകേഷിനെ ഫോണില്‍ വിളിച്ച പത്താംക്ലാസ് വിദ്യാര്‍ഥിയോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ സിപിഎം ഇടപെടല്‍. മുകേഷ് കയര്‍ത്ത് സംസാരിച്ചതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് വിദ്യാര്‍ഥിയും കുടുംബവും വ്യക്തമാക്കി. ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസക്കുട്ടിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് വിദ്യാര്‍ഥി മാധ്യമങ്ങളെ കണ്ടത്. മുകേഷിനെ വിളിച്ചത് മീറ്റ്‌ന സ്വദേശിയായ വിഷ്ണു ആണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കുട്ടിയുടെ കുടുംബം സിപിഎം അനുഭാവികളാണ്. പിതാവ് സിഐടിയു നേതാവാണ്. വിഷ്ണു ബാലസംഘം പ്രവര്‍ത്തകനാണ്. അതേസമയം, ഫോണ്‍ വിളി വിവാദത്തിനു പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന വിധത്തില്‍ ന്യായീകരിച്ച മുകേഷിന്റെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും ഇതോടെ വ്യക്തമായി.

    'ആറ് തവണ വിളിച്ചു. സിനിമ നടനെ വിളിക്കുകയല്ലേ. അതിനാല്‍ എന്റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ഫോണില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാന്‍ വേണ്ടി സഹായം തേടിയാണ് വിളിച്ചത്. ആറ് പ്രാവശ്യം വിളിച്ചതിനാലാവും ദേഷ്യപ്പെട്ടത്. സാര്‍ ഫോണ്‍ എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട് എന്ന് കേട്ടിരുന്നു. കൂട്ടുകാരന് വേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്. ഫോണില്ലാത്ത കുട്ടികള്‍ പഠനത്തിന് കഷ്ടപ്പെടുന്നത് കണ്ട് വിഷമം തോന്നിയിരുന്നു. അതിനാലാണ് വിളിച്ചത്. എനിക്ക് ഫോണ്‍ വാങ്ങി നല്‍കാന്‍ അമ്മ ബുദ്ധിമുട്ടിയത് കണ്ടിരുന്നു. അത് കണ്ട് മറ്റ് കുട്ടികള്‍ക്ക് വേണ്ടി ഇടപെടാനാണ് മുകേഷിനെ വിളിച്ചതെന്നും വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞു.

    മുകേഷ് ഗൂഗിള്‍ മീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് വിളിച്ചത്. അതുകൊണ്ട് കോള്‍ കട്ടായിപ്പോയിയെന്ന് പറഞ്ഞ് തിരിച്ച് വിളിച്ചു. ഒരു സിനിമാതാരത്തെ വിളിക്കുന്നതുകൊണ്ടാണ് കോള്‍ റെക്കോഡ് ചെയ്തത്. റെക്കോഡ് ചെയ്ത കോള്‍ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. മറ്റാര്‍ക്കും താന്‍ അയച്ചുകൊടുത്തിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. മുകേഷിനോടുള്ള ആരാധന കൊണ്ടാണ് സുഹൃത്തിന് വേണ്ടി താരത്തെ വിളിച്ചതെന്നും അത് മുകേഷ് മനസ്സിലാക്കുമെന്നും മുന്‍ എംഎല്‍എ എം ഹംസ പറഞ്ഞു.

    കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയും പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. പരാതി പറയാന്‍ വിളിച്ച വിദ്യാര്‍ഥിയോട്, പാലക്കാട് എംഎല്‍എയോട് അല്ലേ പറയേണ്ടതെന്നായിരുന്നു മുകേഷിന്റെ ചോദ്യം. ഫോണ്‍ നമ്പര്‍ ഒരു കൂട്ടുകാരന്‍ തന്നതാണെന്ന് കുട്ടി പറയുമ്പോള്‍ നമ്പര്‍ തന്നവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നുവെന്നും തന്റെ മുന്നില്‍ വച്ചായിരുന്നു സംഭവമെങ്കില്‍ ചൂരല്‍ കൊണ്ട് അടിക്കുമായിരുന്നുവെന്നും മുകേഷ് പറയുന്നുണ്ട്. സംഭവം വന്‍ വിവാദമായതോടെ വിശദീകരണവുമായി മുകേഷ് വിശദീകരണവുമായി രംഗത്തെത്തുകയും

    പിന്നില്‍ രാഷ്ട്രീയമുണ്ടെന്നുമായിരുന്നു പറഞ്ഞത്. മാത്രമല്ല, വിഷയത്തില്‍ സൈബര്‍ സെല്ലിലും പോലിസ് കമ്മീഷണര്‍ക്കും പരാതി നല്‍കുമെന്നും പറഞ്ഞിരുന്നു. അതിനിടെ, മുകേഷിനെതിരേ കേസെടുക്കണെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതിയും നല്‍കിയിരുന്നു.

Mukesh's phone contreversory: Child is son CITU leader


Tags:    

Similar News