ജനാധിപത്യം നിലനില്‍ക്കാന്‍ ഡിജിറ്റല്‍ മാധ്യമരംഗത്ത് ജനകീയഇടപെടല്‍ അനിവാര്യം : പ്രബീര്‍ പുര്‍കായസ്ഥ

Update: 2024-06-23 04:01 GMT

കണ്ണൂര്‍: ഡിജിറ്റല്‍ മാധ്യമരംഗത്ത് ജനകീയഇടപെടല്‍ ജനാധിപത്യം നിലനില്‍ക്കാന്‍ അനിവാര്യമാണെന്ന് ന്യൂസ്‌ക്ലിക്ക് സ്ഥാപക പത്രാധിപര്‍ പ്രബീര്‍ പുര്‍കായസ്ഥ പ്രസ്താവിച്ചു. പീപ്പിള്‍സ് മിഷനും ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച , ഡിജിറ്റല്‍ മാധ്യമശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലതുപക്ഷ ഫാസിസ്റ്റു രാഷ്ട്രീയത്തിന് വെല്ലുവിളി ഉയര്‍ത്തിയത് നവമാധ്യമങ്ങളും കര്‍ഷകസമരം പോലെയുള്ള ജനകീയമുന്നേറ്റങ്ങളുമാണ്. മുഖ്യധാരാ മാധ്യമങ്ങളെ മൊത്തമായി ഭരണകൂടം വിലക്കെടുത്തിരിക്കുന്നു. അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയില്‍ മുഖ്യധാരാ മാധ്യമങ്ങളും ബിജെപിയ്ക്ക് പരസ്യമായ പിന്തുണ നല്‍കുന്ന കാഴ്ചയാണ് കാണുന്നത്. തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ , അതുകൊണ്ട് ഗതാഗത തടസ്സം ഉണ്ടായി എന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടുന്നില്ല എന്നതാണ് അവസ്ഥ. അതിനായി ജനപക്ഷബദലുകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട് .

സര്‍്ഗാത്മകമായും ക്രിയാത്മകമായും ഇടപെടേണ്ടത് ആവശ്യമാണ്. തുടര്‍ന്ന് സംസാരിച്ച ടി എം തോമസ് ഐസക്ക് നവമാധ്യമരംഗത്ത് വളര്‍ന്ന് വരുന്ന വലതുപക്ഷ ശക്തികളുടെ സ്വാധീനം ചൂണ്ടിക്കാട്ടി. മതവും സംസ്‌കാരവും ഉപയോഗിച്ച് രാഷ്ട്രീയമായി ജനങ്ങളെ സംഘടിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ മൂലധനത്തിന്റെ സഹായത്തോടെ കേരളത്തില്‍ നടക്കുകയാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ പൗരനും നവമാധ്യമരംഗത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഡോ വി ശിവദാസന്‍ എംപി ആധ്യക്ഷം വഹിച്ച ചടങ്ങില്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും പ്രബീര്‍ പുര്‍കായസ്ഥയ്ക്ക് ആദരവ് അര്‍പ്പിച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ , ലൈബ്രറി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ പഞ്ചാബ് ആന്ധ്രപ്രദേശ് , ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ശില്പശാലയില്‍ ആദരിച്ചു.



Tags:    

Similar News