ജാമ്യാപേക്ഷ; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ഹരജിയില്‍ എന്‍ഐഎക്ക് സുപ്രിംകോടതി നോട്ടിസ്

മെയ് 28നായിരുന്നു ഡല്‍ഹി ഹൈക്കോടതി ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്.

Update: 2024-09-20 17:25 GMT

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപുലര്‍ഫ്രണ്ടിന്റെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷയില്‍ എന്‍ഐഎക്ക് സുപ്രിംകോടതി നോട്ടീസയച്ചു. ആരോപണങ്ങള്‍ ഗുരുതരമാണെന്നും ആരോഗ്യ കാരണങ്ങള്‍ മാത്രമേ ജാമ്യാപേക്ഷക്ക് പരിഗണിക്കാവൂവെന്നും കോടതി വ്യക്തമാക്കി.മെയ് 28നായിരുന്നു ഡല്‍ഹി ഹൈക്കോടതി ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതേത്തുടര്‍ന്ന് ഇ അബൂബക്കര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

ഇ അബൂബക്കറിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും എന്നാല്‍ ആരോഗ്യാവസ്ഥ കണക്കിലെടുത്തുമാത്രം ഹരജി പരിഗണിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അംഗമായ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നേരത്തേ ഇ അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി അപേക്ഷ തള്ളുകയായിരുന്നു.

2022ല്‍ പോപുലര്‍ ഫ്രണ്ട് നിരോധന മുന്നോടിയായാണ് കേന്ദ്രഏജന്‍സി അദ്ദേഹത്തെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. അര്‍ബുദവും പാര്‍ക്കിന്‍സന്‍ അടക്കം നിരവധി രോഗങ്ങള്‍ നേരിടുന്ന അദ്ദേഹം വീട്ടില്‍ വിശ്രമത്തില്‍ കഴിയുമ്പോഴായിരുന്നു അറസ്റ്റ് . ജയിലില്‍ ചികില്‍സ ലഭ്യമാക്കാത്തതിനെതിരേ അദ്ദേഹം നേരത്തേ കോടതിയെ സമീപിക്കുകയും ഇതേത്തുടര്‍ന്ന് ചികില്‍സ നല്‍കാന്‍ ഉത്തരവുണ്ടാവുകയും ചെയ്തിരുന്നു.






Tags:    

Similar News