'വയനാട് വേണ്ട; ഇനിയൊരു മല്‍സരത്തിനില്ല'; നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍

Update: 2024-06-08 07:04 GMT

തൃശൂര്‍: തൃശൂരില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനു പിന്നാലെ തല്‍ക്കാലം സജീവ രാഷ്ട്രീയം വിടുകയാണെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വയനാട് സീറ്റില്‍ മല്‍സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും കെ സുധാകരന്‍ നേരിട്ട് നടത്തിയ അനുരഞ്ജനത്തിനും ശേഷമാണ് മുരളീധരന്‍ നിലപാട് ആവര്‍ത്തിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സജീവമാവുമെന്നും അതുവരെ ഒരു ഇടവേള എടുക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് സീറ്റ് തരേണ്ട ഒരാവശ്യവുമില്ല. തന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. ഇനിയൊരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മനസ്ഥിതിയിലല്ല ഇപ്പോഴുള്ളത്. രാജ്യസഭയിലേക്ക് ഒരു കാരണവശാലും പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

    പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളിലുണ്ടായ വിള്ളലാണെന്ന് തോല്‍വിക്ക് കാരണം. തോല്‍വിയില്‍ ആര്‍ക്കെതിരെയും പരാതി പറഞ്ഞിട്ടില്ല. ഇനി പരാതി പറയുകയുമില്ല. തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമീഷനെ നിയോഗിക്കേണ്ട ആവശ്യമില്ല. പല തരത്തിലുള്ള അന്വേഷണ കമീഷനെ കണ്ടിട്ടുള്ള ആളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ 20ല്‍ 18 സീറ്റുകളില്‍ ഒന്നാമതെത്തുകയും 110 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഒന്നാമതെത്തുകയും ചെയ്ത സാഹചര്യത്തില്‍ കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റരുതെന്നാണ് അഭിപ്രായം. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തുടരണം. ഇക്കാര്യം യുഡിഎഫ് നേതൃത്വം പരിഗണിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

    തൃശൂര്‍ ഡിസിസി ഓഫിസിലുണ്ടായ കൂട്ടത്തല്ലിനെ കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായ തോല്‍വിയുണ്ടാകുമ്പോള്‍ പ്രവര്‍ത്തകരില്‍ പ്രതികരണമുണ്ടാവുമെന്നായിരുന്നു മറുപടി. അതിനെ മറ്റൊരു രീതിയില്‍ കാണേണ്ടതില്ല. തൃശൂരില്‍ ഒരു കേന്ദ്രമന്ത്രി വന്നാല്‍ ഗുണകരമാണെന്ന നിലപാട് യുവജന വിഭാഗങ്ങള്‍ക്കുണ്ടായി. ചിലയാളുകള്‍ വിചാരിച്ചാല്‍ മാത്രം വോട്ട് മറിയില്ലെന്നും പത്മജ വേണുഗോപാലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പരോക്ഷമായി സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News