പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

Update: 2025-04-14 05:17 GMT
പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

തിരുവനന്തപുരം: എഡിജിപി പി വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് വ്യാജ മൊഴി നല്‍കിയ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവില്‍ ആയും ക്രിമിനല്‍ ആയുമുള്ള കേസുകള്‍ എടുക്കാമെന്നാണ് ഡിജിപി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോടു പറഞ്ഞുവെന്നാണ് അജിത്കുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. എന്നാല്‍, എസ്പി സുജിത് ദാസ് ഇത് നിഷേധിച്ചു. തുടര്‍ന്ന് അജിത്കുമാറിനെതിരെ നടപടി വേണമെന്ന് പി വിജയന്‍ ഡിജിപിയോട് ആവശ്യപ്പെടുകയായിരുന്നു. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നില്‍ അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നാണ് വിജയന്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

നിലമ്പൂര്‍ എംഎല്‍എയായിരുന്ന പി വി അന്‍വര്‍ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഡിജിപി എസ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് അജിത് കുമാര്‍ പി വിജയനെതിരേ മൊഴി നല്‍കിയത്. പി വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എഡിജിപിയുടെ മൊഴി. എന്നാല്‍, സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

നേരത്തെ, എം ആര്‍ അജിത് കുമാറിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താലായിരുന്നു അന്വേഷണവിധേയമായുള്ള സസ്‌പെന്‍ഷന്‍. 2023ലായിരുന്നു അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍. പിന്നീടുള്ള അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയതോടെയാണ് അദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തുന്നത്.

Similar News