സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്

Update: 2024-07-10 16:02 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലുള്ള രണ്ടു പേര്‍ക്കാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലും തലസ്ഥാനത്ത് മൂന്നുമായി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ പത്തുവയസ്സുകാരന് കോളറ സ്ഥിരീകരിച്ചിരുന്നു. നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ അന്തേവാസിക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഇതേ സ്ഥാപനത്തിലെ അന്തേവാസിയായ അനു(26) മരണപ്പെട്ടിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങള്‍ അനുവിന് ഉണ്ടായിരുന്നതായാണ് റിപോര്‍ട്ട്. നിലവില്‍ 13 പേര്‍ വയറിളക്കരോഗവുമായി വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. 2017ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്. ഇത്തവണ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

    അതിനിടെ, ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളത്തിന്റെ ഉള്‍പ്പെടെയുള്ള സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. രോഗികളുടെ എണ്ണം കൂടിയാല്‍ വിദഗ്ധപരിചരണത്തിനായി ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.


കോളറയുണ്ടാക്കുന്നത് ബാക്റ്റീരിയ

ഏഴുവര്‍ഷം മുമ്പ് സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കപ്പെട്ടെന്നു കരുതിയ രോഗമാണ് കോളറ. ഇത് വിബ്രിയോ കോളറ എന്ന ഇനം ബാക്ടീരിയ വഴിയാണ് വരുന്നത്. വയറിളക്കരോഗമാണ് പ്രാധനലക്ഷണം. ശ്രദ്ധിച്ചില്ലെങ്കില്‍ പൊടുന്നനെ പടരും. രോഗലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത അനിവാര്യമാണ്.


വില്ലന്‍ മലിനജലവും ഭക്ഷണവും

പല രോഗങ്ങളിലെയും പോലും കോളറയിലും വില്ലന്‍ മലിനജലം തന്നെയാണ്. മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി മണിക്കൂറുകള്‍ മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ രോഗം വരാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്


വയറിളക്കം രോഗലക്ഷണം

പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ പ്രധാനലക്ഷണം. പലപ്പോഴും ഛര്‍ദ്ദിയുമുണ്ടാവും. ഇതുകാരണം രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്ക് പോവും. അവശരായിമാറും. ശരിയായ ചികില്‍സ ലഭ്യമായില്ലെങ്കില്‍ ഗുരുതരമായേക്കും.


ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിലെത്താം


കോളറ രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിര്‍ജ്ജലീകരണം കാരണമാണ്. അതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗചികില്‍സയെയും പോലെ തന്നെയാണ് കോളറ ചികില്‍സയും. തുടക്കം മുതല്‍ ഒആര്‍എസ് ലായനി ഉപയോഗിച്ചുളള പാനീയ ചികില്‍സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനാവും.


പ്രതിരോധ മാര്‍ഗങ്ങള്‍

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്

ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക

പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക

മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക

വയറിളക്കമോ ഛര്‍ദിയോ ഉണ്ടായാല്‍ ധാരാളം വെള്ളം കുടിക്കുക

ഒആര്‍എസ് പാനീയം ഉപയോഗിക്കുന്നത് നല്ലതാണ്

രോഗം ബാധിച്ചാല്‍ ഉടന്‍തന്നെ വിദഗ്ധ ചികില്‍സ തേടുക

Tags:    

Similar News