സിപിഎമ്മിന്റെ മതനിരപേക്ഷത ഊതിവീര്‍പ്പിച്ച ബലൂണ്‍മാത്രം: പി അബ്ദുല്‍ മജീദ് ഫൈസി

അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് നയിക്കുന്ന വാഹന ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2024-10-23 13:13 GMT

കാട്ടാമ്പള്ളി: പിണറായി പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തിന്റെ ശാന്തവും മതനിരപേക്ഷവുമായ സാമൂഹിക പശ്ചാത്തലത്തെ തകര്‍ക്കുന്നതിന്റെ തെളിവുകള്‍ ഓരോദിവസവും പുറത്തുവരുകയാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. പിണറായി പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന മുദ്രാവാക്യത്തിലുള്ള ജന ജാഗ്രത ക്യാംപയിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് നയിക്കുന്ന വാഹന ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ വിഷയങ്ങളിലെ പോലീസ് ഇടപെടലുകള്‍ ആര്‍എസ്എസിന് നേരിട്ട് അല്ലെങ്കില്‍ പരോക്ഷമായി സഹായം ലഭിക്കുന്ന തരത്തിലാണെന്നാണ് മനസ്സിലാകുന്നത്. സംസ്ഥാന പോലിസ് വിഭാഗം ആര്‍എസ്എസിന്റെ അജണ്ട അനുസരിച്ച് പ്രവര്‍ത്തിച്ച് കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന് ഭീഷണി സൃഷ്ടിക്കുകയാണ്. സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, കള്ളക്കേസുകള്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ മുന്‍നിരയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത് വരുന്ന തെളിവുകള്‍ നിരന്തരം പുറത്തുവന്നിട്ടും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുന്നു. മലപ്പുറം ജില്ലയെ ലക്ഷ്യമാക്കി ഭീകരവല്‍ക്കരണ പ്രചാരണങ്ങള്‍ നടത്തുന്നതിന് പോലീസ് ആര്‍എസ്എസ് കൂട്ടുകെട്ടാണ് കാരണം. ഇതിനെതിരെ മതനിരപേക്ഷ കേരളം ജാഗ്രത പാലിക്കേണ്ട സമയമാണിത്.

കേരളത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. സിപിഎം അവര്‍ക്കുണ്ടെന്ന് പറയുന്ന മത നിരപേക്ഷത ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. അഴിക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്തുംകടവ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷുക്കൂര്‍ മാങ്കടവ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വിമന്‍ ഇന്ത്യമൂവ്‌മെന്റ് ജില്ലാ ട്രഷറര്‍ ഫാത്തിമ, മണ്ഡലം പ്രസിഡന്റും ജനജാഗ്രത ജാഥ ക്യാപ്റ്റനുമായ അബ്ദുല്ല നാറാത്ത്, നിസാര്‍ കാട്ടാമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News