ഓംപ്രകാശിനെതിരായ ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനേയും ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Update: 2024-10-07 17:00 GMT

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരി കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. എളമക്കര സ്വദേശിയായ ബിനു ജോസഫിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ഹോട്ടലില്‍ എത്തിച്ചത് ബിനു ജോസഫാണെന്നാണ് പോലിസ് പറയുന്നത്. കൊച്ചിയിലെ ലഹരി ഇടപാടിലെ പ്രധാനിയാണ് ബിനുവെന്നും പോലിസ് പറയുന്നു.

പോലിസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൊച്ചി മരടില്‍ ഓംപ്രകാശ് താമസിച്ച ആഡംബര ഹോട്ടലിലെ മുറിയില്‍ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി പറയുന്നത്. കഴിഞ്ഞദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. മുറിയില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യവും കണ്ടെത്തിയിരുന്നു. കേസില്‍ ഓംപ്രകാശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

കൊച്ചയില്‍ അലന്‍ വോക്കറുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തും എന്നാണ് പോലിസിന് ലഭിച്ചിട്ടുള്ള വിവരം. ശ്രീനാഥിനും പ്രയാഗയ്ക്കും പുറമേ ഇരുപതോളം പേര്‍ കൂടി ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചിരുന്നു.




Tags:    

Similar News