ഹിസ്ബുല്ലയുടെ ഡ്രോണ്‍ പൊട്ടിത്തെറിച്ചത് നെതന്യാഹുവിന്റെ വീടിന്റെ ജനലില്‍

രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്താണ് ഇത് സ്ഥിരീകരിച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2024-10-22 13:24 GMT

തെല്‍ അവീവ്: ലെബനാനില്‍ നിന്ന് ഹിസ്ബുല്ല കഴിഞ്ഞ ദിവസം അയച്ച ഡ്രോണ്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന്റെ ജനലിലാണ് പൊട്ടിത്തെറിച്ചതെന്ന് സ്ഥീരീകരിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്താണ് ഇത് സ്ഥിരീകരിച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച്ചയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കുടുംബം കൈവശം വച്ചിരിക്കുന്ന സിസറിയയിലെ വീടിന് നേരെ ഹിസ്ബുല്ല ഡ്രോണ്‍ അയച്ചത്.

നേരത്തെ ഈ വിവരം ഷിന്‍ബെത്തിന് അറിയാമായിരുന്നെങ്കിലും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. വീടിന്റെ ജനലുകളില്‍ ഡ്രോണ്‍ സ്‌ഫോടനം വിള്ളലുണ്ടാക്കിയിട്ടുണ്ട്. തന്നെയും ഭാര്യയേയും കൊല്ലാന്‍ നോക്കിയ ഇറാനി ഏജന്റുകള്‍ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നാണ് സ്‌ഫോടനത്തിന് ശേഷം നെതന്യാഹു പറഞ്ഞത്. ലെബനാനില്‍ നിന്ന് എത്തിയ ഡ്രോണിനെ ഒരു യുദ്ധ ഹെലികോപ്റ്റര്‍ ട്രാക്ക് ചെയ്തിരുന്നു. എന്നാല്‍ ഹോം ഫ്രണ്ട് കമാന്‍ഡ് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല.

അതേസമയം, നെതന്യാഹുവിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഔദ്യോഗികമായി ഏറ്റെടുത്തു. '' ചെറുത്തുനില്‍പ്പ് പോരാളികളുടെ കണ്ണുകളും കാതുകളും നിങ്ങളുടെ പിന്നാലെയുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ അടുത്ത് എത്തിയില്ലെങ്കിലും വരും ദിവസങ്ങളില്‍ എത്തും.'' ഹിസ്ബുല്ല മീഡിയ റിലേഷന്‍സ് ഓഫിസറായ മുഹമ്മദ് അഫീഫ് പറഞ്ഞു. '' ഇരുമ്പിന് ഇരുമ്പ്, രക്തത്തിന് രക്തം, തീക്ക് തീ എന്നതാണ് ഞങ്ങളുടെ രീതി'' അദ്ദേഹം പറഞ്ഞു. ഇസ്രായേലിനും നെതന്യാഹുവിനും അനുകൂലമായ നിലപാട് സ്വീകരിക്കുന്ന അറബ് മാധ്യമങ്ങളെയും മുഹമ്മദ് അഫീഫി വിമര്‍ശിച്ചു.

Tags:    

Similar News