ബെയ്‌റൂത്തില്‍ സയ്യിദ് ഹസന്‍ നസ്‌റല്ലയെ ലക്ഷ്യം വച്ച് ഇസ്രായേലിന്റെ വ്യോമാക്രമണം; ഒമ്പത് മരണം

Update: 2024-09-28 04:31 GMT

ബെയ്‌റുത്ത്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഹിസ്ബുല്ലയുടെ ടോപ് കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രധാനമായും ഹിസ്ബുല്ലയുടെ തലവനായ സയ്യിദ് ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്തുകയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. വ്യോമാക്രമണം നടത്തിയ സമയത്ത് നസ്‌റല്ല ഹിസ്ബുല്ലയുടെ ആസ്ഥാനത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വ്യോമാക്രമണത്തില്‍ നസ്റല്ല കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തെക്കന്‍ ബെയ്റൂത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ജനസാന്ദ്രതയുള്ള പ്രദേശമായ ദഹിയേയില്‍ ഒന്നിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. കുറഞ്ഞത് 9 പേരെങ്കിലും മരിക്കുകയും 90-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയുടെ മിസൈല്‍ ആയുധശേഖരത്തിന്റെ പകുതിയോളം ഇല്ലാതാക്കിയെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍.

ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് അമേരിക്കയും ഫ്രാന്‍സും മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, ഇസ്രായേല്‍ ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് ഉണ്ടായത്. ലെബനില്‍ ഇതുവരെ ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.


Tags:    

Similar News