ബെയ്‌റൂത്തിലെ ഇസ്രായേല്‍ വ്യോമാക്രമണം; കൊല്ലപ്പെട്ടത് കുട്ടികളടക്കം 31 പേര്‍

Update: 2024-09-21 10:08 GMT

ബെയ്‌റൂത്ത്: വെള്ളിയാഴ്ചയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. മൂന്ന് കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ ഇബ്രാഹിം അഖിലും കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ ഉന്നത സംഘമായ റദ്‌വാന്‍ യൂനിറ്റിന്റെ യോഗം ചേരുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. കൂടെയുണ്ടായിരുന്നവരും മരിച്ചതായാണ് വിവരം. സ്‌ഫോടനത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റിരുന്നു.

പേജര്‍, വാക്കി-ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. നൂറിലേറെ റോക്കറ്റുകളാണ് വടക്കന്‍ ഇസ്രായേലിലേക്ക് ഹിസ്ബുല്ല തൊടുത്തുവിട്ടത്. സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേലി സൈന്യം അറിയിച്ചു.

ബൈറൂത്തിലെ ആക്രമണശേഷം വന്‍ തിരിച്ചടിയാണ് ഹിസ്ബുല്ല നല്‍കിയത്. വടക്കന്‍ ഇസ്രായേലില്‍ വലിയ രീതിയിലുള്ള അപായ സൈറണുകളാണ് മുഴങ്ങിയത്. വടക്കന്‍ ഇസ്രായേലിലെ പ്രധാന ഇന്റലിജന്റ്‌സ് ആസ്ഥാനം തങ്ങളുടെ കത്യുഷ റോക്കറ്റ് ഉപയോഗിച്ച് ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു.





Tags:    

Similar News