കൊടിഞ്ഞി ഫൈസല്‍ വധക്കേസ് റോഡ് ഉപരോധം; പി കെ അബ്ദുര്‍റബ്ബിന് ജാമ്യം

Update: 2024-08-30 15:20 GMT

പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് 2017ല്‍ നടന്ന ദേശീയപാത ഉപരോധിച്ചെന്ന കേസില്‍ മുന്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബിന് ജാമ്യം. പരപ്പനങ്ങാടി കോടതിയില്‍ നേരിട്ട് ഹാജരായാണ് അബ്ദുറബ്ബ് ജാമ്യം നേടിയത്. 2016 നവംബര്‍ 19ന്് പുലര്‍ച്ചെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത നടപടിക്കെതിരേ 2017 ജനുവരി 19നാണ് അന്നത്തെ തിരൂരങ്ങാടി എംഎല്‍എയായിരുന്ന പി കെ അബ്ദുര്‍റബ്ബിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്. ആദ്യം ചെമ്മാട് ടൗണ്‍ ഉപരോധിച്ച ശേഷം നടപടിയാവാത്തതിനെ തുടര്‍ന്ന് ഉച്ചയോടെ ദേശീയപാത ഉപരോധിക്കുകയായിരുന്നു. അന്നത്തെ ഉപരോധം മണിക്കൂറോളം നീണ്ടു നിന്നിരുന്നു. സമരത്തില്‍ കെഎസ്ആര്‍ടിസി ബസ് തകര്‍ത്തെന്ന കേസിലാണ് അബ്ദുര്‍റബ്ബും കൂടെയുള്ളവരും ഇന്ന് കോടതിയില്‍ ഹാജരായി ജാമ്യം നേടിയത്. ഇവര്‍ക്കു വേണ്ടി അഡ്വ. ഹനീഫ ഹാജരായി. വക്കീല്‍ ജാമ്യം അനുവദിച്ച കോടതി 2024 നവംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു എ റസാഖ്, തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ് ലിംലീഗ് ജനറല്‍ സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ കുട്ടി, നഗരസഭാ കൗണ്‍സിലര്‍ മഹ്ബൂബ് ചുള്ളിപ്പാറ, നിയമ സഹായ സമിതി ഖജാഞ്ചി പാലക്കാട്ട് അബ്ദുല്‍ ലത്തീഫ്, നരിമടക്കല്‍ നൗഷാദ്, ഇബ്രാഹീം കുട്ടി, ബാവ എന്നിവരാണ് അബ്ദുറബ്ബിനൊപ്പം കോടതിയില്‍ ഹാജരായി ജാമ്യം നേടിയത്. സമാധാനപരമായി സമരം ചെയ്തതല്ലാതെ ബസ്സോ മറ്റോ തകര്‍ക്കപ്പെട്ടിട്ടില്ലെന്നും കള്ളക്കേസാണെന്നും നേതാക്കള്‍ പറഞ്ഞു.

    ഇസ് ലാം സ്വീകരിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ആകെ 15 പ്രതികളാണുള്ളത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കാത്തതിനാല്‍ ഇതുവരെയും വിചാരണ തുടങ്ങിയിട്ടില്ല. 207 സാക്ഷികളുള്ള കേസ് തിരൂര്‍ ജില്ലാ കോടതിയിലാണ് ഇപ്പോഴുള്ളത്.

Tags:    

Similar News