കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇന്ന് പരിഗണനയ്ക്ക്; വിചാരണയ്ക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടഞ്ഞുതന്നെ

Update: 2024-06-25 05:13 GMT

ഹമീദ് പരപ്പനങ്ങാടി


തിരൂരങ്ങാടി: ആര്‍എസ്എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് വിചാരണ നടപടിക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടഞ്ഞുനില്‍ക്കുന്നു. അഡ്വ. പി കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അഡ്വ. പി കുമാരന്‍ കുട്ടിയല്ലാത്ത ആരെയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ .പി കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ജസ്‌ന നല്‍കിയ അപേക്ഷയാണ് സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്. ടി പി വധക്കേസില്‍ പ്രതികള്‍ക്കെതിരേ കോടതിയില്‍ ഹാജരായി പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു നല്‍കിയത് അഡ്വ. പി കുമാരന്‍ കുട്ടിയായിരുന്നങ്കിലും ശിക്ഷ പ്രഖ്യാപനത്തിനിടെ രൂക്ഷമായ ഭാഷയില്‍ കോടതി ശകാരം ഏറ്റുവാങ്ങിയതാണ് കുമാരന്‍ കുട്ടിയോട് സര്‍ക്കാര്‍ എതിര്‍പ്പിന് കാരണമെന്ന് കരുതുന്നു. ഫൈസല്‍ വധക്കേസ് ഇന്ന് തിരൂര്‍ കോടതി പരിഗണിക്കാനിരിക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്ലാത്തത് കേസിനെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ മാസം കേസ് പരിഗണിച്ചെങ്കിലും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് ഈ മാസം 26ലേക്ക് മാറ്റിയതായിരുന്നു.

    എന്നാല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും അഴകൊഴമ്പന്‍ നിലപാട് തുടരുകയാണ്. ഫൈസല്‍ കൊല്ലപ്പെട്ടത് മുതല്‍ പ്രതികളെ സഹായിക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെയും പോലിസിന്റെയും ഓരോ നീക്കങ്ങളും. പ്രതികളെ പിടികൂടുന്നതിനും കുറ്റപത്രം തയ്യാറാക്കുന്നതിലുമെല്ലാം അത്തരം സഹായങ്ങളുണ്ടായിരുന്നു. എസ്ഡിപിഐയുടെയും പി കെ അബ്ദുറബ്ബ് എംഎല്‍എയുടെയും ഒക്കെ നേതൃത്വത്തില്‍ ജനകീയമായി നടന്ന സമരത്തിനു ശേഷമാണ് പ്രതികളെ പിടികൂടിയത്. ഫൈസല്‍ കൊല്ലപ്പെട്ട് എട്ട് മാസങ്ങള്‍ക്ക് ശേഷം കാസര്‍കോട് സ്വദേശിയായ അഡ്വ. സി കെ ശ്രീധരനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. എന്നാല്‍ ആരോഗ്യപരമായ വിഷയങ്ങളാല്‍ അദ്ദേഹം പിന്‍മാറിയ സാഹചര്യത്തിലാണ് ഫൈസലിന്റെ ഭാര്യ ജസ്‌ന പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്. മാര്‍ച്ച് 7ന് സമര്‍പ്പിച്ച അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ്. സാധാരണ ഗതിയില്‍ ഇര ആവശ്യപ്പെടുന്നയാളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാറാണ് പതിവ്. എന്നാല്‍ ഫൈസല്‍ വധക്കേസിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിടിവാശി തുടരുകയാണ്.

    താല്‍പര്യമുള്ള വക്കീലന്‍മാരുടെ പാനല്‍ നല്‍കണമെന്നാണ് അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആ പാനലില്‍ നിന്നു സര്‍ക്കാരിന് ഇഷ്ടപ്പെട്ടയാളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്നാണ് സര്‍ക്കാറിന്റെ വാദം. 2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.03ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ചാണ് പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസല്‍ ആര്‍ എസ് എസ് ഭീകരരാല്‍ കൊല്ലപ്പെടുന്നത്. എട്ട് വര്‍ഷത്തിനിപ്പുറം കേസ് പരിഗണിക്കുമ്പോള്‍ സാക്ഷികളില്‍ ചിലരും രണ്ടാം പ്രതിയും മരണപ്പെട്ടിട്ടുണ്ട്. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ 16 പേരാണ് പ്രതികളായിട്ടുള്ളത്. 207 സാക്ഷികളുള്ള കേസ് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ട് പോലും മഞ്ചേരി ജില്ലാ കോടതി പ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിച്ചു. അന്ന് സര്‍ക്കാരിനായി ഹാജരായ പ്രോസിക്യൂഷന്‍ വക്കീല്‍ പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തില്ലെന്നും ഇയാള്‍ ഭരണകക്ഷി യുവജന സംഘടനയുടെ പഴയനേതാവായതും വലിയ ആക്ഷേപമുയര്‍ന്നിരുന്നു. പ്രതികള്‍ പിടിയിലായി വെറും 26 ദിവസം കൊണ്ട് ജാമ്യം ലഭിച്ചത് കൊണ്ട് തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.


സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍: ഫൈസലിന്റെ ഭാര്യ ജസ്‌ന ഹൈക്കോടതിയിലേക്ക്

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്‍എസ്എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു കിട്ടാന്‍ ഫൈസലിന്റെ ഭാര്യ ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കും. മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകരായ അഡ്വ. പി കുമാരന്‍കുട്ടി, അഡ്വ. കെ സാഫല്‍ എന്നിവരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ജസ്‌ന സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതുവരെയും സര്‍ക്കാര്‍ അനുകൂല മറുപടി നല്‍കിയിട്ടില്ല.

    ഇതേതുടര്‍ന്നാണ് ഇന്ന് ഹൈക്കോടതിയില്‍ പ്രമുഖ അഭിഭാഷകനായ എസ് രാജീവ് മുഖേന ഹര്‍ജി നല്‍കുന്നത്. അഡ്വ. പി കുമാരന്‍കുട്ടിയെ ഒഴിവാക്കി മറ്റേതെങ്കിലും ഒരു അഭിഭാഷകനെ ആവശ്യപ്പെട്ടാല്‍ ഉടന്‍ നിയമിച്ചു തരാമെന്നാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള പ്രതികരണം എന്നാണ് സൂചന ലഭിച്ചത്. അവസാന നിമിഷം വരെ അഡ്വ. പി കുമാരന്‍ കുട്ടിയെ നിയമിച്ച ഉത്തരവാവാത്തതിനെ തുടര്‍ന്നാണ് അന്ത്യനിമിഷം ഹൈക്കോടതിയെ സമീപിക്കാന്‍ നിയമ സഹായ സമിതി തീരുമാനിച്ചത്. അഡ്വ. പി കുമാരന്‍കുട്ടിയെ തന്നെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു കിട്ടണമെന്ന് ഫൈസല്‍ നിയമസഹായ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ നിയമ സഹായ സമിതി ചെയര്‍മാന്‍ സി അബൂബക്കര്‍ ഹാജി അധ്യക്ഷനായി. കണ്‍വീനര്‍ പൂഴിക്കല്‍ സലീം, ഖജാഞ്ചി ലത്തീഫ് കൊടിഞ്ഞി, അംഗങ്ങളായ പത്തൂര്‍ കുഞ്ഞോന്‍ ഹാജി, പി വി കോമുകുട്ടി ഹാജി, ഒടിയില്‍ പിച്ചു, പൊറ്റാണിക്കല്‍ അയ്യൂബ്, യു എ റസാഖ്, പനക്കല്‍ മുജീബ് ഹാജി, പി കെ കുട്ടി സംസാരിച്ചു.

Tags:    

Similar News