കെ എസ് ഷാന്‍ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 13ന് പരിഗണിക്കും

Update: 2024-02-05 09:32 GMT

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ സ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി ഹൈക്കോടതി 13ന് പരിഗണിക്കും. ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി മൂന്ന് ആണ് കേസ് പരിഗണിക്കുന്നത്. കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ അപേക്ഷയില്‍ വാദം തുടരുമെന്നും കോടതി അറിയിച്ചു. പ്രോസിക്യൂഷന്റെ വാദം കേട്ടശേഷം തീരുമാനമെടുക്കും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ഐജിക്ക് മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ചുമതലയുള്ളതെന്നും ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല മാത്രമാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടത്.

    ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. കൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കെവി ബെന്നിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടതെന്നും അതിനാല്‍ കുറ്റപത്രം മടക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെയാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍ ഹരജി നിലനില്‍ക്കില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. 2021 ഡിസംബര്‍ 18ന് രാത്രിയാണ് അഡ്വ. കെഎസ് ഷാന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ വീട്ടിലേക്കു പോവുന്നതിനിടെ വാഹനമിടിച്ച് വീഴ്ത്തിയെ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Tags:    

Similar News