കെഎസ്ആര്‍ടിസിയും ഓട്ടോയും കൂട്ടിയിടിച്ച് നാലുദിവസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നുമരണം

Update: 2023-05-19 05:20 GMT

കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുദിവസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് ദാരുണസംഭവം. മണമ്പൂര്‍ കാരൂര്‍ക്കോണം സ്വദേശി മഹേഷ്-അനു ദമ്പതികളുടെ നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്, അനുവിന്റെ മാതാവ് ശോഭ (41), ഓട്ടോ െ്രെഡവര്‍ സുനില്‍(40) എന്നിവരാണ് മരിച്ചത്. അനുവിന്റെ പ്രസവശേഷം ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ മടങ്ങുന്നതിനിടെയാണ് അപകടം. ഇവരുടെ മൂത്ത കുട്ടി അഞ്ചുവയസ്സുള്ള വിഥുന്‍, നവജാതശിശു, അനുവിന്റെ മാതാവ് തുടങ്ങിയവരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. അമിത വേഗതയിലെത്തിയ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു കുട്ടികളും ഓട്ടോയില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണു. െ്രെഡവര്‍ സുനില്‍ ബസിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍ കുരുങ്ങി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തില്‍ അനുവിനും ഭര്‍ത്താവ് മഹേഷിനും ഇവരുടെ അഞ്ചുവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. മൂന്നുപേരും ചികിത്സയിലാണ്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു വന്ന ബസാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. അപ്പോഴേക്കും നവജാതശിശു മരണപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓട്ടോഡ്രൈവര്‍ സുനിലും ശോഭയും മരണപ്പെട്ടു.

Tags:    

Similar News