ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തന്നെ; വീണ്ടും കണ്ണീരില്‍ കുതിര്‍ന്ന് ആഴ്‌സണല്‍

ഇന്ന് നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ 2-1ന് ആഴ്‌സണല്‍ പരാജയപ്പെടുത്തി.

Update: 2024-05-19 18:16 GMT
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചെസ്റ്റര്‍ സിറ്റിക്ക്. ലീഗിലെ അവസാന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയാണ് മാഞ്ചെസ്റ്റര്‍ സിറ്റി കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. സിറ്റിയുടെ തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാകുന്നത്. എട്ടാം തവണയും.

സമനില പോലും കിരീടസാധ്യതകള്‍ തുലാസിലാക്കുമെന്നിരിക്കേ ജയം ലക്ഷ്യമിട്ടാണ് പെപ്പും സംഘവും സ്വന്തം തട്ടകമായ എത്തിഹാദിലിറങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ സിറ്റി ലക്ഷ്യം കണ്ടു. ഫില്‍ ഫോഡനാണ് വലകുലുക്കിയത്. പിന്നാലെ 18-ാം മിനിറ്റിലും ഗോളടിച്ച് ഫോഡന്‍ കിരീടപ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് വെസ്റ്റ് ഹാം തിരിച്ചടിച്ചു. മുഹമ്മദ് കുഡുസ് കിടിലന്‍ ബൈസിക്കിള്‍ കിക്കിലൂടെയാണ് വലകുലുക്കിയത്. ആദ്യ പകുതി 2-1 ന് സിറ്റി മുന്നിട്ടുനിന്നു. അതേ സമയം ആദ്യ പകുതിയില്‍ ആഴ്‌സനല്‍- എവര്‍ട്ടണ്‍ മത്സരം 1-1 ന് സമനിലയിലായിരുന്നത് സിറ്റിക്ക് ആശ്വാസമായി.

രണ്ടാം പകുതിയിലും ഗോള്‍ കണ്ടെത്തിയതോടെ സിറ്റി കിരീടത്തോടടുത്തു. 59-ാം മിനിറ്റില്‍ റോഡ്രിയാണ് ലക്ഷ്യം കണ്ടത്. അതോടെ സ്‌കോര്‍ 3-1 ആയി. പിന്നീട് വെസ്റ്റ് ഹാമിന് മത്സരത്തില്‍ തിരിച്ചുവരാനായില്ല. ജയത്തോടെ സിറ്റി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. അവസാനനിമിഷം ഗോളടിച്ച് ആഴ്‌സനല്‍ എവര്‍ട്ടണെ കീഴടക്കിയെങ്കിലും മത്സരഫലം അപ്രസക്തമായിരുന്നു.


38-മത്സരങ്ങളില്‍ നിന്ന് 91-പോയന്റാണ് സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 89-പോയന്റുള്ള ആഴ്‌സനല്‍ രണ്ടാമതായി സീസണ്‍ അവസാനിപ്പിച്ചു. ഇന്ന് നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ 2-1ന് ആഴ്‌സണല്‍ പരാജയപ്പെടുത്തി. ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍ക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ കിരീടം ആഴ്‌സണലിനായിരുന്നു. കഴിഞ്ഞ തവണയും ആഴ്‌സണല്‍ കൈയ്യെത്തും ദൂരത്ത് കിരീടം അടിയറവയ്ക്കുകയായിരുന്നു. ലിവര്‍പൂള്‍ മൂന്നാമതും ആസ്റ്റണ്‍ വില്ല നാലാമതുമാണ്. ടോട്ടന്‍ഹാം, ചെല്‍സി, ന്യൂകാസില്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ അവസാന എട്ട് വരെയുള്ള സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.




Tags:    

Similar News